ബറേലി: നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനെ ബലാത്സംഗം ചെയ്ത സംഭവത്തിൽ ഡോക്ടർ ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. മൊറാദാബാദിലെസ്വകാര്യ ആശുപത്രിയുടെ ഉടമ കൂടിയായ മുഹമ്മദ് ഷാനവാസ്, വാർഡ് ബോയ് ജുനൈദ്, ആശുപത്രിയിലെ മറ്റൊരു നഴ്സ് എത്തിവരാണ് അറസ്റ്റിലായത്. ദളിത് വിഭാഗത്തിൽപെട്ട ഇരുപതുകാരിയാണ് ആക്രമണത്തിന് ഇരയായത്.
വാർഡ് ബോയിയുടെയും മറ്റൊരു നഴ്‌സിന്റെയും സഹായത്തോടെയായിരുന്നു മുഹമ്മദ് ഷാനവാസ് യുവതിയെ ബലാത്സംഗം ചെയ്തത്. നൈറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്സിനോട് ഷാനവാസിൻ്റെ ക്യാബിനിലേക്ക് പോകാൻ വാർഡ് ബോയ് ആയ ജുനൈദ് ആവശ്യപ്പെട്ടു. എന്നാൽ നഴ്സ് അതിന്സമ്മതിച്ചില്ല. പിന്നീട് മറ്റൊരു നഴ്സ് അവളെ ബലമായി ക്യാബിനിലേക്ക് കൊണ്ടുപോയി പൂട്ടിയിട്ടു. ക്യാബിനിലെ ആക്രമണത്തിന് ശേഷം ആരോടും ഒന്ന് പറയാതിരിക്കാൻ ഡോക്ടർ പണം വാഗ്ദാനം ചെയ്യുകയും ചെയ്തുവെന്ന് നഴ്സ് പൊലീസിനോട് പറഞ്ഞു. ഞായറാഴ്ച വരെ പുറത്തിറങ്ങാനായില്ല. വീട്ടിലെത്തിയ ഉടൻ പിതാവിനെയും കൂട്ടി പൊലീസിൽ പരാതി നൽകാനെത്തിയെന്നും അവർ പറഞ്ഞു.
സംഭവത്തിൽ മൂന്ന് പേരെയും അറസ്റ്റ് ചെയ്തതായി മൊറാദാബാദ് അഡീഷണൽ എസ്പി സന്ദീപ് കുമാർ മീണ പറഞ്ഞു. മൂന്ന് പേർക്കെതിരെ ബിഎൻഎസ് സെക്ഷൻ 61-2 (ക്രിമിനൽ ഗൂഢാലോചന), 64 (ബലാത്സംഗം), 351-2 (മറ്റൊരാൾക്ക് ഏതെങ്കിലും വിധത്തിൽ ഭീഷണിപ്പെടുത്തൽ), 127-2 (തെറ്റായ തടങ്കലിൽ വയ്ക്കൽ) എന്നിവ പ്രകാരവും എസ്‌സി/എസ്ടി ആക്‌ട് പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ട്. തെളിവുകൾ ശേഖരിക്കുന്നതിനായി ആശുപത്രി സീൽ ചെയ്തു. അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ വൈദ്യപരിശോധനയ്ക്ക് അയക്കുമെന്നും ഉടൻ മജിസ്‌ട്രേറ്റിന് മുമ്പാകെ മൊഴി രേഖപ്പെടുത്തുമെന്നും പൊലീസ് കൂട്ടിച്ചേർത്തു.

