കണ്ണൂര്‍: കണ്ണൂരിൽ തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീ പാമ്പ് കടിയേറ്റ് മരിച്ചു. വളക്കൈ കൊയ്യം സ്വദേശിനിയായ മാധവിയാണ് മരിച്ചത്. തൊഴിലുറപ്പ് ജോലിക്കിടെയാണ് മാധവിയെ പാമ്പ് കടിച്ചത്. ഇതിന് പിന്നാലെ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടെ മരണം സംഭവിക്കുകയായിരുന്നു.
തിങ്കളാഴ്ചയാണ് മാധവിക്ക് പാമ്പിന്റെ കടിയേറ്റത്ത്. ഇതേതുടർന്ന് മാധവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൾ പ്രവേശിപ്പിച്ചിരുന്നു. ഇവിടെ ചികിത്സയിൽ കഴിയുന്നതിനിടെയാണ് ഇന്ന് മാധവി മരിച്ചത്.
മറ്റൊരു സംഭവത്തിൽ, കാലങ്ങളായി കാട് പിടിച്ചു കിടന്ന പ്രദേശം വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളിക്ക് പാമ്പുകടിയേറ്റു. പോത്തൻകോട് പഞ്ചായത്തിലെ തച്ചപ്പള്ളി വാർഡിലെ ജോലിക്കിടെ ബിന്ദുകുമാരിക്കാണ് (46) പാമ്പുകടിയേറ്റത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. തച്ചപ്പള്ളി ക്ഷേത്രത്തിനോട് ചേർന്നുള്ള സ്വകാര്യ വസ്തുവിൽ തൊഴിലുറപ്പു ജോലി ചെയ്യുന്നതിനിടെയാണ് ബിന്ദുകുമാരിയെ പാമ്പ് കടിച്ചത്. ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പായിരുന്നു ബിന്ദുകുമാരിയെ കടിച്ചത്.
പാമ്പാണ് കടിച്ചതെന്ന് മനസ്സിലാക്കിയതോടെ കൂടെ ഉണ്ടായിരുന്ന മറ്റ് തൊഴിലാളികൾ ആംബുലൻസ് വിളിച്ച് ബിന്ദുകുമാരിയെ മെഡിക്കൽ കോളെജ് ആശുപത്രിയിലെത്തിച്ചു. പാമ്പിനെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ തല്ലിക്കൊല്ലുകയും ചെയ്തു. ബിന്ദുകുമാരി ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. ഇവരുടെ ആരോഗ്യ നിലയിൽ പുരോഗതിയുണ്ടെന്നാണ് ആശുപത്രി വൃത്തങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. പ്രദേശത്ത് ശംഖുവരയൻ ഇനത്തിൽപ്പെട്ട പാമ്പുകൾ ധാരാളമായുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.


