കുറ്റിപ്പുറം: മലപ്പുറത്തുള്ള കാമുകിയെ കാണാനായി എറണാകുളത്ത് നിന്ന് ബൈക്ക് മോഷ്ടിച്ചെത്തിയ യുവാവും സുഹൃത്തും കുറ്റിപ്പുറം പൊലീസിന്റെ പിടിയില്‍. കാഞ്ഞിരപ്പള്ളി സ്വദേശികളായ അജ്മല്‍ ഷാജഹാന്‍, ശ്രീജിത്ത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
എറണാകുളത്തെ ഫ്ലാറ്റില്‍ നിര്‍ത്തിയിട്ട പള്‍സര്‍ ബൈക്ക് മോഷ്ടിച്ച് അവിടെനിന്ന് അജ്മൽ ഷാജഹാന്റെ മലപ്പുറത്തുള്ള കാമുകിയെക്കാണാൻ പോകുന്നതിനിടയിലാണ് ചൊവ്വാഴ്ച പുലർച്ചെ കുറ്റിപ്പുറത്ത് വാഹനപരിശോധന നടത്തുകയായിരുന്ന പോലീസിന്റെ മുന്നിൽപ്പെട്ടത്. ബൈക്കിന്റെ രണ്ട് നമ്പര്‍ പ്ലേറ്റുകളും ഊരി മാറ്റിയിരുന്നു. സംശയം തോന്നിയ പൊലീസ് കൈ കാണിച്ചു. വാഹനം വെട്ടിച്ചു പോകാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്‍സീറ്റില്‍ ഇരുന്ന സുഹൃത്ത് ഇതിനിടെ ഓടിരക്ഷപ്പെട്ടു.
എന്നാൽ, അജ്മലിനെക്കൊണ്ടുതന്നെ പോലീസ് തന്ത്രപരമായി ശ്രീജിത്തിനെ തിരികെയെത്തിച്ചു അറസ്റ്റ് ചെയ്തു. പൊലീസ് ബൈക്കിന്റെ എന്‍ജിന്‍ നമ്പറും ചെയ്‌സ് നമ്പറും പരിശോധിച്ച് വാഹനത്തിന്റെ ഉടമയ്ക്ക് വിളിച്ചപ്പോഴാണ് മോഷണം വിവരമറിയുന്നത്. വാഹനം മോഷ്ടിക്കുന്നതിന്റെ സി സി ടി വി ദൃശ്യവും പൊലീസ് ശേഖരിച്ചു. പ്രതികള്‍ക്കെതിരേ ഇടപ്പള്ളി, കോട്ടയം പൊലീസ് സ്റ്റേഷനുകളില്‍ കേസുകളുണ്ട്.
പ്രതികളെ തിരൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.
