മൈസൂരു: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും രണ്ട് കുട്ടികളെയും ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കി. മൈസൂരുവിലെ പഴയ ജെവാർഗി റോഡിലെ ഗബാരെ ലേഔട്ടിൽ ബുധനാഴ്ച രാത്രിയാണ് സംഭവം. സന്തോഷ് കൊറാലി (45) എന്നയാളാണ് ഭാര്യ ശ്രുതി (35), മക്കളായ മുനീഷ് (9), മൂന്ന് മാസം പ്രായമുള്ള കുഞ്ഞ് അനിഷ് എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്തത്. ഗുൽബർഗ ഇലക്ട്രിസിറ്റി സപ്ലൈ കമ്പനി ലിമിറ്റഡിലെ (GESCOM) അക്കൗണ്ട്സ് വിഭാഗത്തിലെ ഉദ്യോഗസ്ഥനായിരുന്നു സന്തോഷ്. കൊലപാതകത്തിനും ആത്മഹത്യയ്ക്കും പിന്നിൽ കുടുംബകലഹമാണെന്ന് പോലീസ് സംശയിക്കുന്നു, പക്ഷേ സംഭവത്തിന്റെ കൃത്യമായ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.
കഴിഞ്ഞ ദിവസം സന്തോഷും ഭാര്യയും തമ്മിൽ തർക്കത്തിലേർപ്പെട്ടിരുന്നു. ഇതേതുടർന്ന് പിറ്റേന്ന് വൈകുന്നേരം ജോലി കഴിഞ്ഞ് തിരിച്ചെത്തിയ സന്തോഷ് ഭാര്യയെയും മക്കളെയും കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയ ശേഷം തൂങ്ങിമരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാക്കുറിപ്പ് പൊലീസിന് ലഭിച്ചിട്ടുണ്ട്. 10 വർഷം മുമ്പാണ് സന്തോഷ് ബിദാർ സ്വദേശിനിയായ ശ്രുതിയെ വിവാഹം കഴിച്ചത്. കഴിഞ്ഞ ഏതാനും വർഷമായി ദമ്പതികൾക്കിടയിൽ തർക്കങ്ങൾ പതിവായിരുന്നു. സന്തോഷ് അടുത്തിടെ പുതിയ ഫ്ലാറ്റ് വാങ്ങി അവിടെ താമസം മാറ്റാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ, ശ്രുതി ഇതിനെതിരായിരുന്നു. ഇതേതുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. പോലീസ് കമ്മീഷണർ ശരണപ്പ സംഭവസ്ഥലം സന്ദർശിച്ച് പരിശോധന നടത്തി. സ്റ്റേഷൻ ബസാർ പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്.
സംഭവത്തിൽ സ്റ്റേഷൻ ബസാർ പൊലീസ് കേസെടുത്തു.
