കണ്ണൂർ: യുവാവ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത് ഒരു പ്രദേശത്തെയാകെ സ്ത്രീകളുടെ മോർഫ് ചെയ്ത അശ്ലീല ചിത്രങ്ങൾ. കഴിഞ്ഞ ദിവസം അറസ്റ്റിലായ കണ്ണൂർ വായത്തൂർ സ്വദേശി അഭയ് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ള സ്ത്രീകളുടെ ചിത്രങ്ങളാണ് മോർഫ് ചെയ്ത് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇരുപതുകാരനായ അഭയ് മുമ്പും സ്ത്രീകളെ ശല്യം ചെയ്തതിന് കേസിൽ പ്രതിയായിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്.
പേരാവൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഗ്രാമത്തിലെ സ്ത്രീകളുടെ ചിത്രങ്ങളാണ് ഇയാൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചത്. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ഇയാൾ ദൃശ്യങ്ങൾ പുറത്തുവിട്ടത്. രണ്ടു ദിവസം മുമ്പാണ് ഇത് പ്രദേശവാസികളുടെ ശ്രദ്ധയിൽപെട്ടത്. പ്രദേശത്തെ സ്ത്രീകളുടെയും കുട്ടികളുടെയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ അശ്ലീലമായ രീതിയിൽ മോർഫ് ചെയ്ത് അപ്‍ലോഡ് ചെയ്തിരിക്കുന്നു. ഒന്നിലധികം അക്കൗണ്ടുകളിൽ നിന്നാണ് ഈ ദൃശ്യങ്ങൾ പ്രചരിച്ചത്. ഇതോടെ നാട്ടുകാർ സംഘടിച്ച് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പേരാവൂർ എസ്ഐ ജാൻസി മാത്യുവിൻറെ നേതൃത്വത്തിൽ അന്വേഷണത്തിനൊടുവിൽ പ്രതിയെ പിടിച്ചു. ഇരുപതുകാരനായ അഭയ്. വയനാട് പടിഞ്ഞാറത്തറയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. നേരത്തെ പ്രദേശത്ത് താമസിച്ചിരുന്ന അഭയ്ക്കെതിരെ സ്ത്രീകളെ ശല്യം ചെയ്തതിനുൾപ്പെടെ കേസുണ്ട്. മോർഫിങ് ആപ്പ് ഉപയോഗിച്ച് ഫോണിൽ എഡിറ്റ് ചെയ്തതാണ് ചിത്രങ്ങൾ. പടങ്ങൾ സംഘടിപ്പിക്കാൻ ഇയാൾക്ക് മറ്റ് ചിലരുടെ സഹായം കിട്ടിയെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ഫോൺ സൈബർ സെൽ പരിശോധിച്ചുവരുന്നു. മോർഫിങ് കമ്പമല്ലാതെ ചിത്രങ്ങൾ പ്രചരിപ്പിച്ചതിൻറെ ഉദ്ദേശമെന്തെന്നും അന്വേഷിക്കുന്നുണ്ട്. നാട്ടുകാർക്ക് കൗൺസിലിങ് ഉൾപ്പെടെ സഹായങ്ങൾ നൽകുമെന്ന് പേരാവൂർ ഡിവൈഎസ്പി കെ.വി. പ്രമോദൻ അറിയിച്ചു
