എറണാകുളം: ആലുവയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ ആലക്കോട് മണക്കടവ് ശ്രീവത്സം വീട്ടില്‍ ശ്രീതേഷിനെയാണ് (35) കുറുപ്പംപടി പൊലീസ് പിടികൂടിയത്. ഇസ്രായേലില്‍ ജോലി വാഗ്ദാനം ചെയ്താണ് പ്രതി ഉദ്യോഗാര്‍ഥികളില്‍ നിന്ന് ലക്ഷങ്ങൾ തട്ടിയത്. ശ്യാം എന്ന വ്യാജ പേരില്‍ ഡ്രീം ഹോളിഡെയ്‌സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനം വഴി തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനിയാണ് ശ്രീതേഷ്. മാസങ്ങളായി പലരിലിൽ നിന്നായി വാങ്ങിയ പണം പ്രതിയുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിരിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ആലുവയിലെ കുറുപ്പംപടിയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ മാത്രം 15 ലക്ഷത്തോളം രൂപ പ്രതി പലരിൽ നിന്നായി വാങ്ങിയിട്ടുണ്ട്. ഗഡുക്കളായാണ് പണം കൈപ്പറ്റിയത്. എറണാകുളത്തെ ഓഫിസ് വഴി തട്ടിപ്പ് നടത്തിയ ശേഷം ഒളിവില്‍ പോയ പ്രതിയെ മാസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിലാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ഉദ്യോഗാര്‍ഥികള്‍ ഇയാളുടെ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. തട്ടിപ്പ് സംഘത്തിലെ മറ്റ് പ്രതികൾക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.
