തിരുവനന്തപുരം: വക്കം പണ്ടാരതോപ്പിന് സമീപം കായൽക്കരയിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. വെളിവിളാകം (ആറ്റൂർ തൊടിയിൽ) ബി.എസ് നിവാസിൽ രാഹുൽ (24) ആണ് മരിച്ചത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരനായിരുന്നു ഇയാൾ. രാഹുലിന്റെ സഹോദരൻ മൂന്ന് മാസം മുൻപ് മരിച്ചിരുന്നു. ഇതിന്റെ മനോവിഷമം ഇയാളെ അലട്ടിയിരുന്നു. ചെറുപ്പത്തിൽ തന്നെ മാതാപിതാക്കൾ ഉപേക്ഷിച്ച രാഹുലിനേയും സഹോദരനേയും ബന്ധുക്കളായിരുന്നു വളർത്തിയിരുന്നത്. എന്നാൽ സഹോദരനും പോയതോടെ താൻ ഒറ്റയ്ക്കായി എന്ന ചിന്തയാണ് രാഹുലിനെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്ത് നിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.
രാഹുലിന്റെ ആത്മഹത്യാ കുറിപ്പിലും തനിക്കിനി ആരുമില്ല എന്ന ദുഃഖം തന്നെയാണുള്ളത്. മരിക്കുന്നതിന് മുമ്പ് അടുത്ത സുഹൃത്തുക്കളെ ഫോണിൽ വിളിച്ച രാഹുൽ, തനിക്ക് ഇനി ആരുമില്ലെന്നും സഹോദരനൊപ്പം പോകുകയാണെന്നും പറഞ്ഞു. സുഹൃത്തുക്കൾ രാഹുലിനെ പിന്തിരിപ്പിക്കാൻ ശ്രമിച്ചെങ്കിലും വഴങ്ങാതെ ഫോൺ കട്ട് ചെയ്യുകയായിരുന്നു. ഇതിന് ശേഷമാണ് ഇയാൾ ആത്മഹത്യാ ചെയ്തതെന്ന് മൊബൈൽ ഫോൺ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് പറഞ്ഞു. സഹോദരന്റെ മരണ ശേഷം കുറേ നാളുകളായി ഇയാൾ ജോലിക്കും പോയിരുന്നില്ല. കടക്കാവൂർ പോലീസ് തുടർനടപടികൾ സ്വീകരിച്ചു
