കട്ടപ്പന: ഇടുക്കിയിൽ യുവാവിനെ വീടിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മുറിക്കുള്ളിലെ കിടക്കയിൽ കഴുത്തറത്ത നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് ബന്ധുക്കൾ സംഭവം കണ്ടത്. ഉടുമ്പഞ്ചോല കാരിത്തോട് സ്വദേശി ശംങ്കിലി മുത്തു – സുന്ദരമ്മ ദമ്പതികളുടെ മകൻ സോൾരാജ് (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പൊലീസ് പറയുന്നു. സോൾരാജിന് നാട്ടിൽ ശത്രുക്കൾ ഉണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു.
തിങ്കളാഴ്ചയാണ് വീടിനുള്ളിലെ കിടക്കയിൽ കഴുത്തു മുറിഞ്ഞു രക്തം വാർന്നു മരിച്ച നിലയിൽ കണ്ടെത്തിയത്. കിടന്ന് ഉറങ്ങുന്നതിനിടയിൽ നടത്തിയ കൊലപാതകമാണെന്ന് സംശയിക്കുന്നു. മൃതദ്ദേഹത്തിന് രണ്ട് ദിവസം പഴക്കമുണ്ട്. മുറിക്കുള്ളിലെ തറയിൽ ഭിത്തിയോട് ചേർന്ന് വിരിച്ചിട്ട കിടക്ക ഷീറ്റിൽ തലക്കടിയിൽ കൈവച്ചു കിടന്നുറങ്ങുന്ന നിലയിൽ ചെരിഞ്ഞാണ് മൃതദേഹം കിടക്കുന്നത്.
മുറിക്കുള്ളിലും ഷീറ്റിലും രക്തക്കറയുണ്ട്. സമീപത്തു ഒരു വെള്ള പെയിന്റ് ബക്കറ്റ് മറിഞ്ഞു കിടപ്പുണ്ട്. കൊലപാതമാണെന്നാണ് പ്രാഥമിക സൂചന. മദ്യപിച്ചു ബഹളമുണ്ടാക്കി മറ്റുള്ളവരെ ഉപദ്രവിക്കുന്ന സ്വഭാവം ഉണ്ടായിരുന്നതിനാൽ സോൾരാജ് വീട്ടിൽ ഒറ്റക്കാണ് താമസിച്ചിരുന്നത്. കൊലപാതകത്തിലേക്ക് നയിക്കുന്ന ചില പ്രാഥമിക സൂചനകൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
സംഭവത്തിൽ പ്രദേശവാസികളുടെ അടക്കം മൊഴിയെടുക്കും. നാട്ടിൽ സോൾരാജുമായി പ്രശ്നം ഉള്ളവരെ ചോദ്യം ചെയ്യുമെന്ന് പൊലീസ് പറഞ്ഞു. ഇടുക്കിയിൽ നിന്നുള്ള ഫോറെസിക് സംഘവും വിരലടയാള വിദഗ്ദ്ധരും പൊലീസ് ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി അന്വേഷണം തുടങ്ങി. സഹോദരി- കവിത, സഹോദരി ഭർത്താവ് -നാഗരാജ് എന്നിവരാണ് ബന്ധുക്കൾ.


