ഗൂഡല്ലൂർ: അമ്മായി അമ്മയെ കൊലപ്പെടുത്തി സ്വർണം കവർന്ന സംഭവത്തിൽ യുവതിയും സഹോദരിയും അറസ്റ്റിലായി. നെല്ലാക്കോട്ട വെള്ള കോളനിയിലെ മൈമൂനയെ(55) കൊലപ്പെടുത്തിയ സംഭവത്തിൽ മൈമൂനയുടെ മകന്റെ ഭാര്യ ഒൻപതാം മൈലിൽ താമസിക്കുന്ന ഹയറുന്നീസ(35), ഇവരുടെ സഹോദരി കൊട്ടായമേട്ടിൽ താമസിക്കുന്ന ഹസീന(31) എന്നിവരാണ് പിടിയിലായത്. ലഹരിക്കേസിൽ അറസ്റ്റിലായ സഹോദരിയുടെ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ പണം കണ്ടെത്താനാണ് ഹയറുന്നിസ അമ്മായിഅമ്മയെ കൊലപ്പെടുത്തി ആറു പവൻ സ്വർണം കവർന്നത്.
ഹസീനയുടെ ഭർത്താവ് നജുമുദ്ദീൻ ലഹരിമരുന്നു കടത്തിയ കേസിൽ കോയമ്പത്തൂർ സെൻട്രൽ ജയിലിലാണ്. ഇയാളെ ജാമ്യത്തിൽ ഇറക്കുന്നതിനായി പണം കണ്ടെത്താനാണ് കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച രണ്ടു പേരും മൈമൂനയുടെ വീട്ടിലെത്തി ചായ കുടിച്ച ശേഷം മൈമൂനയെ തോർത്ത് മുണ്ട് കൊണ്ട് കഴുത്തു ഞെരിച്ചു നിലത്തു വീഴ്ത്തിയ ശേഷം കുക്കറിന്റെ അടപ്പു കൊണ്ട് മുഖത്തടിച്ചു. പിന്നീട് പാചക വാതക സിലിണ്ടർ കൊണ്ട് തലയ്ക്കടിച്ചു. കഴുത്തിൽ അണിഞ്ഞിരുന്ന ആഭരണങ്ങളും കാത് മുറിച്ച് കമ്മലും ഇവരുടെ മൊബൈൽ ഫോണും മോഷ്ടിച്ചു. പാചക വാതകം തുറന്ന് വിട്ട് വീടിന്റെ പിന്നിലൂടെയാണ് ഇരുവരും മടങ്ങിയത്.
വൈകുന്നേരം ജോലിക്ക് പോയ ഭർത്താവ് മുഹമ്മദ് വീട്ടിലെത്തി ലൈറ്റ് ഇടുമ്പോൾ പൊട്ടിത്തെറിക്കുമെന്നാണ് ഇവർ പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഷീറ്റ് മേഞ്ഞ വീടായതിനാൽ ഗ്യാസ് പുറത്തേക്ക് പടർന്നു പോയി. അതിനാൽ തീപിച്ചില്ല. വീട്ടിലെത്തിയ മുഹമ്മദ് ഭാര്യ കൊല്ലപ്പെട്ട വിവരം മനസ്സിലാക്കുകയും പൊലീസിൽ വിവരം അറിയിക്കുകയുമായിരുന്നു.
അന്യ സംസ്ഥാന കച്ചവടക്കാരാണ് കൊലപാതകം നടത്തിയതെന്ന് വരുത്തിത്തീർക്കുന്നതിനായി പ്രതികൾ മൃതദേഹം കിടന്ന സ്ഥലത്ത് ബീഡി കൊണ്ടു വന്നിടുകയും ചെയ്തു. മൈമുനയുടെ മരണം അന്വേഷിക്കുന്നതിനായി പൊലീസ് 4 പ്രത്യേക സ്ക്വാഡിനെ നിയോഗിച്ചിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികൾ കുറ്റം സമ്മതിക്കുകയായിരുന്നു. മോഷ്ടിച്ച ആഭരണങ്ങളും മൊബൈൽ ഫോണും ഹസീനയുടെ വീട്ടിൽ നിന്നു പിടിച്ചെടുത്തു.
ഹസീനയുടെ ഭർത്താവ് ലഹരി കടത്തു കേസിൽ പ്രതിയായിരിക്കെ ഗൂഡല്ലൂർ സബ് ജയിലിൽ പൊലീസുകാർ മർദിച്ച സംഭവം വിവാദമായിരുന്നു. ഭർത്താവിനെ ജയിലിൽ മർദിച്ചതായി ഹസീന നൽകിയ പരാതിയിൽ മൂന്ന് പൊലീസുകാരെ സസ്പെൻഡ് ചെയ്യുകയും ഒരാളുടെ പേരിൽ കേസെടുക്കുകയും ചെയ്തിരുന്നു. ജയിൽ ഐജി നേരിട്ട് ജയിലിലെത്തി അന്വേഷണം നടത്തിയിരുന്നു.
