കോട്ടയം: ചാരിറ്റി സംഘടനയുടെ പേരിൽ ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകളെ അറസ്റ്റ് ചെയ്തു. ഏറ്റുമാനൂർ പേരൂർ 101 കവല ശങ്കരാമലയിൽ വീട്ടിൽ മേരി കുഞ്ഞുമോൻ (63), അയ്മനം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന കൽകൂന്തൽ ചേമ്പളം കിഴക്കേകൊഴുവനാൽ വീട്ടിൽ ജെസി ജോസഫ് (54) എന്നിവരെയാണ് പോലീസ് പിടികൂടിയത്. ചാരിറ്റി സംഘടനയുടെ പേരിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ആണ് ഇവർ പണം കൈക്കലാക്കിയത്.
പേരൂർ സ്വദേശിനികളായ വീട്ടമ്മമാരെ സമീപിച്ച് എറണാകുളത്തുള്ള ഒരു ചാരിറ്റി സംഘടന മുഖാന്തരം വിദേശത്തുനിന്ന് തങ്ങൾക്ക് പണം ലഭിക്കുമെന്നും ഇതിലേക്ക് ടാക്സായും സർവീസ്ചാർജായും പണം അടയ്ക്കുന്നതിന് പൈസ തന്നാൽ ഇവർക്ക് ലക്ഷക്കണക്കിന് രൂപ കമ്മീഷൻ തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്.ഇതിനായി ഇവരിൽനിന്ന് പലതവണകളായി, പലകാരണങ്ങൾ പറഞ്ഞ് ഒരു കോടിയിൽപരം രൂപ തട്ടിയെടുക്കുകയായിരുന്നു.
ഇവർ പണം തിരികെ നൽകാതെ കബളിപ്പിച്ചതിനെ തുടർന്ന് വീട്ടമ്മമാർ പോലീസിൽ പരാതി നൽകി. തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ജില്ലാ പോലീസ് മേധാവി കെ. കാർത്തിക്കിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തിയ അന്വേഷണത്തിൽ ഇവരുടെ അക്കൗണ്ടുകളിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടർന്ന് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഒ. ഷോജോ വർഗീസ്, എസ്.ഐമാരായ ജയപ്രസാദ്, സിനിൽ, എ.എസ്.ഐ സജി, സി.പി.ഓമാരായ സുമിത, ലിഖിത എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്. മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും പോലീസ് അറിയിച്ചു.

