തൃശൂർ: തൃശൂരിൽ വീണ്ടും ബിജെപി കിറ്റ് വിതരണം ചെയ്യുന്നുവെന്ന് ആരോപിച്ച ഗോഡൗണിൽ നടനും ബിജെപി നേതാവുമായ ദേവൻ. തൃശൂർ വാടാനപ്പള്ളിയിലെ ചാംപ്യൻ സൂപ്പർ മാർക്കറ്റിൽ വൻതോതിൽ കിറ്റുകൾ സംഭരിച്ചിട്ടുണ്ടെന്ന വിവരത്തെത്തുടർന്ന് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം. നാലായിരത്തോളം കിറ്റുകൾ വിതരണത്തിനായി തയ്യാറാക്കി വെച്ചിട്ടുണ്ടെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. ഇരുവിഭാഗവും മുദ്രാവാക്യം വിളികളുമായി സ്ഥലത്ത് നിലയുറപ്പിച്ചിരിക്കുകയാണ്. കിറ്റുകൾ ഉള്ളതായി ആരോപണമുയർന്ന ഗോഡൗണിലെ മുകളിലെ മുറിയിൽ നിന്നും ദേവൻ പുറത്തേക്ക് വരികയായിരുന്നു.
ബഗീഷ് പൂരാടനൊപ്പമാണ് ദേവൻ ഗോഡൗണിനെ മുകളിലെ മുറിയിൽ നിന്ന് പുറത്തേക്ക് വന്നത്. ദേവൻ പുറത്തുവന്നശേഷം ബിജെപി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചു. പ്രദേശത്ത് ഇപ്പോഴും സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്. ഇലക്ഷൻ ഫ്ലൈയിംഗ് സ്ക്വാഡും പൊലീസും സ്ഥലത്ത് എത്തിയിട്ടുണ്ട്. അതേസമയം, ബിജെപി നേതാവ് ബഗീഷ് പൂരാടന്‍റെ വാഹനം പൊലീസ് പരിശോധിച്ചു. ഗോഡൗണ്‍ ഉടമയിൽ നിന്നും പൊലീസ് വിവരം ശേഖരിച്ചു. നാലായിരത്തോളം കിറ്റുകള്‍ വിതരണം ചെയ്യുന്നതിനായി ബിജെപി തയ്യാറാക്കിയിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപണം. അതേസമയം, സംഘര്‍ഷത്തിനിടെയും പരിശോധനയുമായി തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് മുന്നോട്ടുപോയി. സ്ഥലത്ത് നിന്ന് കണ്ടെത്തിയ കിറ്റുകള്‍ തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്വകാഡ് സീൽ ചെയ്തു. സൂപ്പര്‍മാര്‍ക്കറ്റ് ഉടമയായ പ്രവീണ്‍ ജിത്തിനെ കസ്റ്റഡിയിലെടുത്തു. നാലു വാഹനങ്ങളിലായി കിറ്റുകള്‍ എത്തിച്ച് വിതരണം ചെയ്തുവെന്നാണ് കോണ്‍ഗ്രസിന്‍റെ പരാതി. സ്ഥലത്ത് നിന്ന് കണ്ടെത്തിയ കിറ്റുകള്‍ പൊലീസ് സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത് നീക്കി. കേന്ദ്ര സേനയും സ്ഥലത്തെത്തി.


