കൊച്ചി: എഐവൈഎഫ് സംസ്ഥാന പ്രസിഡന്റായി കെ ഷാജഹാൻ, സെക്രട്ടറിയായി ടി ടി ജിസ്മോൻ എന്നിവരെ തെരഞ്ഞെടുത്തു. എറണാകുളത്ത് നടന്ന സംസ്ഥാന കൺവെൻഷനിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. കണ്ണൂരിൽ നടന്ന കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രായപരിധിയുടെ പേരിൽ 40 വയസ് പിന്നിട്ട എതിർ ചേരിയിലെ നേതാക്കളെ ഔദ്യോഗിക നേതൃത്വം വെട്ടിനിരത്തിയിരുന്നു. കഴിഞ്ഞ തവണ കൊണ്ട് വന്ന പ്രായ പരിധി ഇത്തവണ എടുത്തു മാറ്റിയാണ് 41 കാരനായ കെ ഷാജഹാനെ സംസ്ഥാന പ്രസിഡൻ്റ് ആക്കിയത്. നിലവിൽ സിപിഐ പാലക്കാട് ജില്ലാ അസിസ്റ്റൻ്റ് സെക്രട്ടറിയാണ് കെ ഷാജഹാൻ. സംസ്ഥാന ജോയിൻ്റ് സെക്രട്ടറിയും മികച്ച പ്രഭാഷകനുമായ കെ കെ സമദിനെ ഒഴിവാക്കിയാണ് ഷാജഹാനെ പ്രസിഡൻ്റാക്കിയത്. പ്രായപരിധി പിന്നിട്ടവരാണ് സംസ്ഥാന സെക്രട്ടറിയും സംസ്ഥാന ഭാരവാഹികളിൽ ഭൂരിപക്ഷം പേരും. സസ്ഥാന പ്രസിഡൻ്റ് എൻ അരുൺ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി ആയതിനെ തുടർന്നാണ് ഭാരവാഹി സ്ഥാനത്ത് നിന്നും മാറിയത്. എൻ അരുൺ നിയമസഭ തെരഞ്ഞെടുപ്പിൽ മൂവാറ്റുപുഴയിലും ടി ടി ജിസ്മോൻ ഹരിപ്പാടും മത്സരിക്കും. മൂന്ന് വർഷകാലയളവിൽ നടക്കണ്ടേ സംസ്ഥാന സമ്മേളനം നാലര വർഷമായിട്ടും നടത്താത്തത് ഭാരവാഹികൾ എന്ന നിലയിൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് എന്ന വിമർശനമാണ് പ്രവർത്തകർ ഉന്നയിക്കുന്നത്. പുതിയ ഭാരവാഹികളായി കെ സമദ്, വിനീത വിൻസെൻ്റ്, വിനോദ് കുമാർ, പ്രസാദ് പാറേരി, കെ വി രജീഷ് (ജോയിന്റ് സെക്രട്ടറിമാർ), കെ ആർ റെനീഷ്, ഷമ്മാസ് ലത്തീഫ്, സനൂപ് കുഞ്ഞുമോൻ, ആദർശ് കൃഷ്ണ, പി കബീർ (വൈസ് പ്രസിഡന്റുമാർ) എന്നിവരെ തെരഞ്ഞെടുത്തു


