ആലപ്പുഴ : കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് കെട്ടിടം തകര്‍ച്ചയുടെ വക്കില്‍. അന്‍പതുവര്‍ഷത്തിലേറെ പഴക്കമുളള കെട്ടിടത്തിന്റെ സീലിങ്ങിലെ കോണ്‍ക്രീറ്റ് പലയിടത്തും അടര്‍ന്നുവീണു. കോണ്‍ക്രീറ്റ് അടര്‍ന്നുവീണ സീലിങ്ങിലെ ഭാഗങ്ങളില്‍ ഇപ്പോള്‍ ചെടികള്‍ കിളിര്‍ത്തിരിക്കുകയാണ്. ബസ് സ്റ്റാൻഡിലേക്ക് എങ്ങനെ വന്ന് പോകുമെന്ന ആശങ്കയിലാണ് കെട്ടിടത്തിന് സമീപത്തുളള കച്ചവടക്കാരും യാത്രക്കാരുമെല്ലാം. കെട്ടിടത്തിന്റെ ഒന്നാം നിലയിലെ സീലിംഗ് ഏത് നിമിഷവും താഴെ വീഴാമെന്ന നിലയിലാണുളളത്. കമ്പികളെല്ലാം ദ്രവിച്ച സ്ഥിതിയിലാണ്. രാത്രി കാലങ്ങളില്‍ ജോലി കഴിഞ്ഞെത്തുന്ന ബസ് ജീവനക്കാര്‍ വിശ്രമിക്കുന്ന മുറിയും കെട്ടിടത്തിലുണ്ട്.
മഴക്കാലം ആരംഭിച്ചതോടെ എറണാകുളം കെഎസ്ആർടിസി ബസ് സ്റ്റാൻഡിന്റെ സ്ഥിതിയും പരിതാപകരമാണ്. ഏറ്റവും ശോചനീയാവസ്ഥയിലുള്ള ബസ്റ്റാൻഡുകളിൽ ഒന്നായ എറണാകുളത്ത് പദ്ധതി നിർദ്ദേശങ്ങൾ പലതുണ്ടെങ്കിലും ഒന്നും ഇതുവരെ യാഥാർത്ഥ്യമായില്ല. മഴക്കാലത്ത് പതിവായി ഉണ്ടാക്കുന്ന വെള്ളക്കെട്ട് പരിഹരിക്കാനുള്ള പദ്ധതിക്ക് മാത്രമാണ് ഇതുവരെ തുടക്കമായത്. നവീകരണ പദ്ധതികൾ പ്രഖ്യാപനത്തിൽ ഉണ്ടെങ്കിലും പ്രവർത്തി നീളുകയാണ്.
