കണ്ണൂര്‍: കണ്ണൂർ കൊട്ടിയൂരിൽ ചികിത്സ വൈകിയതിനെത്തുടർന്ന് ആദിവാസി ബാലൻ മരിച്ചു. ഗതാഗതക്കുരുക്കിൽ പെട്ട് ആംബുലൻസ് എത്താൻ വൈകിയതാണ് ചികിത്സ വൈകാൻ കാരണമായത്. കൊട്ടിയൂർ അമ്പായത്തോട് താഴെപാല്‍ച്ചുരം നഗറിലെ പ്രജോഷ്- ബിന്ദു ദമ്പതികളുടെ മൂന്നര വയസ്സുകാരനായ മകൻ പ്രജുൽ ആണ് മരിച്ചത്.
പനിയെ തുടർന്ന് 108 ആംബുലൻസ് വിളിച്ചെങ്കിലും ഗതാഗത കുരുക്കിൽ കുടുങ്ങുകയായിരുന്നു. മാനന്തവാടി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
രാവിലെ 11.45ഓടെയാണ് സംഭവം. ജന്മനാ തലച്ചോര്‍ സംബന്ധമായ രോഗം ബാധിതനാണ് പ്രജുല്‍. കുട്ടിയെ ആശുപത്രിയില്‍ എത്തിക്കുന്നതിനായി വിളിച്ച ആംബുലൻസാണ് മലയോര ഹൈവേയിലെ ഗതാഗതക്കുരുക്കില്‍ പെട്ടത്.
കൊട്ടിയൂര്‍ പിഎച്ച്സിയില്‍ നിന്നാണ് ആംബുലന്‍സ് വിളിച്ചത്. ഡ്രൈവര്‍ പറയുന്നതനുസരിച്ച് പത്ത് മിനുറ്റ് കൊണ്ട് എത്തേണ്ട ആംബുലന്‍സ് 55 മിനിറ്റാണ് കുട്ടിയുടെ വീട്ടിലെത്താന്‍ എടുത്തത്. കുട്ടിയുടെ വീട്ടില്‍ നിന്ന് 20 മിനുറ്റാണ് ആശുപത്രിയിലേക്ക് വേണ്ടതെങ്കില്‍ 45 മിനിറ്റാണ് മാനന്തവാടി താലൂക്ക് ആശുപത്രിയില്‍ എത്താന്‍ എടുത്തത്.
