കോഴിക്കോട്: കാർ നിയന്ത്രണം വിട്ട് കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ യുവതി മരിച്ചു. കൊടുവള്ളി മുക്കിലങ്ങാടി കുന്നത്ത്പറമ്പ് സ്വദേശിനി ഫാത്തിമ മഖ്ബൂല(21) ആണ് മരിച്ചത്. കക്കാടംപൊയിൽ റോഡിലെ ആനക്കല്ലുംപാറയിൽ ഇന്നലെ വൈകിട്ടാണ് അപകടമുണ്ടായത്. കാർ ഓടിച്ചിരുന്ന കല്ലുരുട്ടി ചക്കിട്ടക്കണ്ടി സ്വദേശി മുഹമ്മദ് മുൻഷിഖ്(23) പരിക്കുകളോടെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
ഇന്നലെ വൈകിട്ട് നാല് മണിയോടെ കക്കാടംപൊയിലിൽ നിന്നും വരുന്നതിനിടെ ഇരുവരും സഞ്ചരിച്ചിരുന്ന നിലമ്പൂർ രജിഷ്ട്രേഷനിലുള്ള മാരുതി സ്വിഫ്റ്റ് കാർ നിയന്ത്രണം വിട്ട് കലുങ്കിൽ ഇടിച്ച് മറിഞ്ഞത്. കൂമ്പാറ-കക്കാടംപൊയിൽ റോഡിലെ സ്ഥിരം അപകട മേഖലയിൽ തന്നെയാണ് അപകടമുണ്ടായത്. കാറിന്റെ ബ്രേക്കിന്റെ തകരാറാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്ന് ഉടനെ തന്നെ ഇവരെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യാത്രാമധ്യേ തന്നെ തന്നെ ഫാത്തിമ മരിച്ചിരുന്നു. യുവതിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. ഓട്ടോ ഡ്രൈവറായ കുന്നത്ത്പറമ്പ് ഷുക്കൂറിന്റെയും സലീനയുടെയും മകളാണ്. സഹോദരി: ശിഫ

