ഷൊർണൂർ: ഭക്ഷണപൊതിയാന്നെന്ന് കരുതി തെരുവുനായ കടിച്ചുകൊണ്ടുവന്നത് കഞ്ചാവടങ്ങിയ കവർ. സംഭവം ശ്രദ്ധയിൽ പെട്ട നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതോടെ കഞ്ചാവിന്റെ ഉടമയെ കയ്യോടെ പിടികൂടി. ഷൊർണൂർ മമ്മിളിക്കുന്നത്ത് മുകേഷിൻ്റെ വീട്ടിൽ നിന്നാണ് തെരുവുനായ കഞ്ചാവടങ്ങിയ കവർ കടിച്ചെടുത്തുകൊണ്ട് വന്നത്. വീട്ടിൽ നിന്ന് കഞ്ചാവടങ്ങിയ പാക്കറ്റ് തെരുവുനായ കടിച്ചുകൊണ്ടു വന്ന് വീടിന്റെ പുറത്തേക്കിട്ടതോടെയാണ് സമീപവാസികൾക്ക് സംശയം തോന്നിയത്. തുടർന്ന് പൊലീസ് എത്തി മുകേഷിന്റെ ഭാര്യ പ്രവീണയെ അറസ്റ്റ് ചെയ്യുകയായിരുന്നു. കേസിൽ പ്രവീണയുടെ ഭർത്താവ് മുകേഷ് രണ്ടാം പ്രതിയാണ്. ഇയാൾ ഇപ്പോഴും ഒളിവിലാണ്.
കയിലിയാട് റോഡിൽ കിണറ്റിൻകരയ്ക്ക് സമീപത്തെ വീട്ടിലാണ് സംഭവം. ഇതിന് മുൻപും മുകേഷിന് കഞ്ചാവ് ഇടപാടുള്ളതായി നാട്ടുകാർക്ക് അറിയാമായിരുന്നു. നായ കവർ റോഡിൽ ഇട്ടത് കണ്ട് സംശയം തോന്നിയ നാട്ടുകാർ കവർ പരിശോധിക്കുകയായിരുന്നു. തുടർന്നാണ് പോലീസ് എത്തിയത്. പരിശോധന നടത്തിയതിനെ തുടർന്ന് അധിക കഞ്ചാവ് ശേഖരം പിടിച്ചെടുത്തു. മുകേഷിൻ്റെ വീടിന് മുൻപിൽ മൂന്ന് കാറുകളുണ്ടായിരുന്നു. ഇതിലൊരു കാറിൽനിന്നാണ് 50.43 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തത്.
പൊലീസ് പരിശോധന നടത്തുന്നത് ശ്രദ്ധയിൽപെട്ട ഉടൻ തന്നെ ഭാര്യ പ്രവീണ വീടിനകത്ത് സൂക്ഷിച്ചിരുന്ന കഞ്ചാവ് ശൗചാലയത്തിലിട്ട് വെള്ളമൊഴിച്ച് കളഞ്ഞതായും കണ്ടെത്തി. പൊലീസിൻ്റെ ശാസ്ത്രീയ പരിശോധനാ വിഭാഗമെത്തി ക്ലോസറ്റിൽ നിന്നും സമീപത്തുനിന്നുമായി കഞ്ചാവ് പിടിച്ചെടുത്തു. കഞ്ചാവുണ്ടായിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ മുമ്പും സമാനമായ കേസുണ്ടെന്ന് പോലീസ് പറഞ്ഞു. ഇൻസ്പെക്ടർ വി രവികുമാർ, എസ്ഐ എം മഹേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
