തിരുവനന്തപുരം: പ്രണയാഭ്യർഥന നിരസിച്ചതിന് വിദ്യാർഥിനിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. പ്രാവച്ചമ്പലം അരിക്കട മുക്ക് അനസ് മൻസിലിൽ ആരീഫിനെ (19) ആണ് അറസ്റ്റിലായത്. ഒളിവിൽ പോയ ഇയാളെ തമിഴ്നാട് കുളച്ചലിൽ നിന്നുമാണ് പോലീസ് തമിഴ്നാട് കുളച്ചലിൽ നിന്നും പോലീസ്. എം.ജി. കോളേജ് വിദ്യാർഥിനിയെയാണ് പ്രതി ആയുധം കൊണ്ട് കഴുത്തിൽ മുറിവേൽപ്പിച്ച് കൊല്ലാൻ ശ്രമം നടത്തിയത്.
പ്രാവച്ചമ്പലം കോൺവെന്റ് റോഡിൽ പൊറ്റവിളയിൽ വെച്ച് തിങ്കളാഴ്ച രാത്രി ഏഴുമണിയോടെയാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. പേപ്പർ മുറിക്കാൻ ഉപയോഗിക്കുന്ന ബ്ളേഡ് ഉപയോഗിച്ചായിരുന്നു ആക്രമണം. മുറിവേറ്റ വിദ്യാർത്ഥിനി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
വധശ്രമത്തിന് കേസെടുത്ത പോലീസ് അന്വേഷണത്തിനായി ഫോർട്ട് എ.സിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. സംഭവം നടന്ന സ്ഥലത്ത് പോലീസും ഫോറൻസിക് വിഭാഗവും ചൊവ്വാഴ്ച പരിശോധന നടത്തിയിരുന്നു.
പിടിയിലായ ആരീഫിനെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുത്തു. പ്രേമനൈരാശ്യമായിരുന്നു അക്രമത്തിന് പിന്നിലെന്ന് നേമം സി.ഐ. പ്രജീഷ് പറഞ്ഞു. വിദ്യാർഥിനിയുടെ വീട്ടിലേയ്ക്ക് പോകുന്ന ഇടവഴിയിൽ കാത്തുനിന്നാണ് പ്രതി ആക്രമണം നടത്തിയത്. പെൺകുട്ടി കുതറിമാറി വീട്ടിലേയ്ക്ക് ഓടുകയായിരുനു.

