തിരുവനന്തപുരം: രണ്ടാം പിണറായി ഭരണത്തിന്‍റെ നാലാം വാർഷികാഘോഷങ്ങൾക്ക് തിങ്കളാഴ്ചയാണ് തുടക്കമാകുന്നത്. തദ്ദേശ തെരഞ്ഞെടുപ്പും തൊട്ടുപിറകെ വരുന്ന നിയമസഭ തെരഞ്ഞെടുപ്പും മുന്നിൽ കണ്ട് വിവിധ ജില്ലകളിലായി വിവിധ പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്.
ഒരു മാസത്തിലേറെ നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികൾക്കായി കോടികളാണ് സർക്കാർ ചെലവിടുന്നത്. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ധൂർത്ത് നടത്തുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷം പരിപാടികളിൽ നിന്ന് വിട്ടുനിൽക്കും.
വാര്‍ഷികാഘോഷത്തിന്‍റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്. മുഖ്യമന്ത്രിയുടെ മുഖമുള്ള 500 പരസ്യ ബോർഡുകൾ സംസ്ഥാന വ്യാപകമായി ഉയർത്തും. 15 കോടിയിലേറെയാണ് ഇതിന് മാത്രം ചെലവ് കണക്കാക്കുന്നത്.
ഇവയുടെ ഡിസൈനിങ്ങിന് മാത്രം പത്ത് ലക്ഷം രൂപയാണ് ചെലവ്. ഡിജിറ്റല്‍ ഡിസ്പ്ലേ ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ മൂന്ന് കോടി മുപ്പത് ലക്ഷം രൂപയാണ് ചെലവ്. റെയില്‍വെ, കെ.എസ്.ആര്‍ടി.സി എന്നിവിടങ്ങളില്‍ പരസ്യം നല്‍കാന്‍ ഒരു കോടി. വാര്‍ഷികാഘോഷത്തിന്‍റെ പരസ്യപ്രചാരണത്തിന് മാത്രമായി ധനവകുപ്പ് അനുവദിച്ചത് 25 കോടി 91 ലക്ഷം രൂപയാണ്. ആഘോഷ പരിപാടികളുടെ ഭാഗമായി ജില്ലകള്‍ തോറും ശീതീകരിച്ച പന്തലുകള്‍ ഒരുക്കാന്‍ മൂന്ന് കോടിയോളം രൂപയാണ് ചെലവാക്കുന്നത്.
എന്നാൽ, പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞാണ് സർക്കാർ ആഘോഷങ്ങളിലേക്ക് കടക്കുന്നത്. ഭരണത്തുടർച്ച നേടി ഇടതു സർക്കാർ നേട്ടങ്ങളുടെ പത്താം വർഷത്തിലേക്ക് കടക്കുന്നുവെന്ന ഓർമപ്പെടുത്തലുമായി ‘നവകേരളത്തിന്‍റെ വിജയമുദ്രകൾ’ എന്ന കൈപ്പുസ്തകം പുറത്തിറക്കി. ‘വിജയപാതയിൽ നവകേരളത്തിലേക്ക്’ എന്ന തലക്കെട്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കുറിപ്പോടെയാണ് വിവിധ മേഖലകളിലെ ഭരണ നേട്ടങ്ങൾ എണ്ണിപ്പറയുന്ന 108 പേജ് കൈപ്പുസ്തകം.
സുസ്ഥിരവും സമത്വപൂർണവുമായ നവകേരളം യാഥാർഥ്യമാക്കാൻ കേരള ജനതയാകെ സർക്കാറിനൊപ്പമുണ്ടെന്ന് സർക്കാർ വാർഷികത്തോടനുബന്ധിച്ച ഫേസ്ബുക് കുറിപ്പിൽ മുഖ്യമന്ത്രി പറഞ്ഞു. പ്രതിസന്ധികളിൽ കരുത്തായും ഉപദേശനിർദേശങ്ങൾ പകർന്നും നാട് സർക്കാറിന്റെ കൂടെയുണ്ട്. ആ കരുത്താണ് നവകേരളമെന്ന ലക്ഷ്യം കൈവരിക്കാൻ പ്രചോദനവും നിശ്ചയദാർഢ്യവും പകരുന്നത്.
വർഗീയ ശക്തികളും അവർക്കു പിന്തുണ നൽകുന്ന കുത്തക മുതലാളിത്തവും ഭരണഘടനയുടെ മൂല്യങ്ങളോരോന്നും തകർക്കാൻ ശ്രമിക്കുന്ന കാലത്ത് കേരളമുയർത്തുന്ന ജനകീയ ജനാധിപത്യ ബദലിന്റെ ആഘോഷം കൂടിയായി സംസ്ഥാന സർക്കാറിന്റെ വാർഷികാഘോഷം മാറും. സമഗ്രവും സർവതലസ്പർശിയുമായ വികസനത്തിന്റെയും സമത്വവും സാഹോദര്യവും അന്വർഥമാക്കുന്ന സാമൂഹികപുരോഗതിയുടെയും സന്ദേശമാണ് കേരളം ലോകത്തിനു മുന്നിൽ ഉയർത്തിപ്പിടിക്കുന്നത്. സാമ്പത്തിക പുരോഗതിയും സാമൂഹിക നീതിയും ഉറപ്പുവരുത്തി വികസിത രാജ്യങ്ങൾക്ക് സമാനമായ നിലയിലേക്ക് കേരളത്തെ ഉയർത്തുക എന്ന ലക്ഷ്യമാണ് എൽ.ഡി.എഫ് സർക്കാർ ഏറ്റെടുത്തിട്ടുള്ളതെന്നു കുറിപ്പിൽ പറയുന്നു.
സർക്കാറിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം തിങ്കളാഴ്ച കാസർകോട് ജില്ലയിലെ കാലിക്കടവ് മൈതാനത്തു നടക്കും.
