തിരുവനന്തപുരം: ഗസ്റ്റ് അധ്യാപകരായി 70 വയസു വരെയുള്ള വിരമിച്ചവരെയും പരിഗണിക്കാമെന്ന ഉത്തരവ് പിൻവലിച്ചു. ഭരണപക്ഷത്ത് നിന്നടക്കം വിമർശനം ഉയർന്നതോയാണ് തീരുമാനം. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവിനെതിരെ ഡിവൈഎഫ്ഐ , എഐഎസ്എഫ് എന്നീ ഭരണാനുകൂല സംഘടനകൾ രംഗത്തെത്തിയിരുന്നു.
ഉത്തരവ് യുവജന വിരുദ്ധമാണെന്നും ഉടൻ പിൻവലിക്കണമെന്നും ഡിവൈഎഫ്ഐ ആവശ്യപ്പെട്ടു. ഉന്നത വിദ്യാഭ്യാസം നേടി തൊഴിലിനായി പതിനായിരക്കണക്കിന് ഉദ്യോഗർത്ഥികൾ കാത്തുനിൽക്കുമ്പോഴാണ് വിരമിച്ച അധ്യാപകരെ തന്നെ ഗസ്റ്റ് അധ്യാപകരായി നിയമിക്കാൻ പറയുന്നത്.
ഇത് യുവജനങ്ങളിൽ താൽക്കാലിക തൊഴിൽ എന്ന പ്രതീക്ഷയെ പോലും ഇല്ലാതാക്കുന്നതാണെന്ന് ഡിവൈഎഫ്ഐ പ്രതികരിച്ചു.
അദ്ധ്യാപക യോഗ്യതയുള്ള ധാരാളം വിദ്യാർത്ഥികളും ഉദ്യോഗാർത്ഥികളും സംസ്ഥാനത്ത് നിലവിലുള്ളപ്പോൾ ഇത്തരം തീരുമാനം നടപ്പിലാക്കിയാൽ പ്രതികൂലമായി ബാധിക്കുന്നത് വിദ്യാർത്ഥി സമൂഹത്തെയായിരിക്കും.
സർക്കാറിൻ്റെ പ്രഖ്യാപിത നയങ്ങൾക്ക് വിരുദ്ധമായ ഈ തീരുമാനം പുന:പരിശോധിക്കണമെന്നു എഐഎസ്എഫും ആവശ്യപ്പെട്ടിരുന്നു.
ഈ മാസം ഒൻപതാം തീയതിയാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കിയത്.
