Headlines

മുക്കുപണ്ടം പണയം വച്ച് ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത അപ്രൈസർ അറസ്റ്റിൽ

കൊല്ലം: മുക്കുപണ്ടം പണയം വെച്ച് ബാങ്കിൽ നിന്നും ലക്ഷങ്ങൾ തട്ടിയെടുത്ത സംഭവത്തിൽ അപ്രൈസർ അറസ്റ്റിൽ. ഇന്ത്യൻ ബാങ്കിൻറെ തേവലക്കര ശാഖയിലെ അപ്രൈസറായിരുന്ന തേലവക്കര സ്വദേശി അജിത്ത് വിജയനാണ് പിടിയിലായത്. ഇടപാടുകാരുടെ ഒപ്പ് ഉപയോഗിച്ച് വ്യാജരേഖ തയാറാക്കുകയും ഈ രേഖകൾ ഉപയോഗിച്ച് മുക്കുപണ്ടം പണയംവെച്ച് 87 ലക്ഷത്തോളം രൂപ തട്ടിയെടുക്കുകയും ചെയ്തെന്നാണ് പരാതി. പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ വാളയാറിൽ നിന്നാണ് അറസ്റ്റ് ചെയ്തത്.


കണക്കുകളിൽ ക്രമക്കേട് കണ്ടെത്തിയതോടെ ബാങ്ക് മാനേജർ തെക്കുംഭാഗം പൊലീസിൽ പരാതി നൽകുകയായിരുന്നു. പൊലീസ് ആറ് ഇടപാടുകാരെ ചോദ്യം ചെയ്തെങ്കിലും ഇവർക്ക് തട്ടിപ്പിൽ പങ്കില്ലെന്ന് വ്യക്തമായി. ഇതോടെയാണ് അജിത്ത് വിജയനാണ് പണം കൈക്കലാക്കിയതെന്ന് ബോധ്യമായത്. പിടിക്കപ്പെടുമെന്നായതോടെ പ്രതി ഒളിവിൽ പോയി. ഇതോടെ പ്രതിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിന് ഇരയായവർ ബാങ്കിന് മുന്നിൽ പ്രതിഷേധം തുടങ്ങി.

പ്രതിക്ക് വേണ്ടി സംസ്ഥാനത്തിന് അകത്തും പുറത്തും പൊലീസ് വലവിരിച്ചിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ അടക്കം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതി ബംഗളൂരുവിൽ ഉണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. പൊലീസ് ബംഗളൂരിൽ എത്തിയെങ്കിലും അജിത്ത് വിജയൻ രാജസ്ഥാനിലേക്ക് കടന്നിരുന്നു. ഇതോടെ പൊലീസ് അന്വേഷണം വ്യാപിപ്പിച്ചു. പ്രതി വാളയാർ ചെക്ക് പോസ്റ്റ് വഴി കേരളത്തിലേക്ക് വരുന്നുണ്ടെന്ന് പൊലീസിന് രഹസ്യ വിവരം ലഭിച്ചതോടെ കാര്യങ്ങൾ എളുപ്പമായി. തുടർന്നാണ് ചെക്ക് പോസ്റ്റിന് സമീപത്തു നിന്ന് പ്രതിയെ പിടികൂടിയത്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: