ഹരിപ്പാട് : ഗൂഗിൾ-പേ വഴി കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫിസര്‍ വിജിലൻസ് പിടിയിൽ. കൃഷി ആനുകൂല്യം ലഭിക്കുന്നതിന് പഴയ സർവ്വേ നമ്പർ ആവശ്യപ്പെട്ട പരാതിക്കാരനിൽ നിന്നും ഗൂഗിൾ പേ വഴി ആയിരം രൂപ കൈക്കൂലി വാങ്ങിയ ഹരിപ്പാട് വില്ലേജ് ഓഫിസര്‍ പി കെ പ്രീതയെയാണ് വിജിലൻസ് പിടികൂടിയത്. കേന്ദ്ര സർക്കാരിന്‍റെ ആഗ്രി സ്റ്റാക്ക് പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ആവശ്യത്തിനായി പരാതിക്കാരൻ വസ്തുവിന്‍റെ പഴയ സർവ്വേ നമ്പർ ആവശ്യപെട്ട് വില്ലേജ് ഓഫീസറുടെ ഔദ്യോഗിക ഫോണിലേക്ക് വിളിച്ചപ്പോൾ തിരക്കായതിനാൽ അടുത്ത ദിവസം വിളിക്കാൻ പറയുകയായിരുന്നു.
ഇതനുസരിച്ച് പരാതിക്കാരൻ പിന്നീട് വില്ലേജ് ഓഫീസറെ ഫോണിൽ വിളിച്ചപ്പോൾ വാട്ട്സ് ആപ്പ് നമ്പർ നൽകിയ ശേഷം വസ്തുവിന്‍റെ വിവരം അയക്കാൻ പറയുകയും, ഇതിലേക്ക് ഒരു ഫീസ് അടക്കണമെന്നും, തുക വാട്സ് ആപ്പ് വഴി അറിയിക്കാമെന്നും പറയുകയും ചെയ്തു. തുടര്‍ന്ന് ഗൂഗിൾ പേ നമ്പർ അയച്ചു കൊടുത്തതിനുശേഷം ആയിരം രൂപ അയക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പരാതിക്കാരൻ ആലപ്പുഴ വിജിലൻസ് ഡിവൈഎസ്‌പിയെ അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ വിജിലൻസ് സംഘം നിരീക്ഷണത്തിനൊടുവിൽ ഗൂഗിൾ പേ വഴി പണം കൈപ്പറ്റിയ ശേഷം ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെ വില്ലേജ് ഓഫീസിന്‍റെ സമീപമുള്ള പാർക്കിലെ ഗ്രൗണ്ടിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. പ്രതിയെ കോട്ടയം വിജിലൻസ് കോടതിയിൽ ഹാജരാക്കി.
