പാറശ്ശാല: അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്തൂപം അടിച്ചു തകർത്തു. തിരുവനന്തപുരം ജില്ലയിലെ പാറശ്ശാലയിൽ പൊൻവിളയിലാണ് കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ച സ്തൂപം അടിച്ചുതകർത്തിയത്. അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധിച്ചു.
അക്രമത്തിന് പിന്നിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകർ ആണെന്നാണ് ആരോപണം. ഇവരെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് പ്രവർത്തകരുടെ ആവശ്യം. സ്ഥലത്ത് സംഘർഷം ഒഴിവാക്കാൻ മൂന്ന് പോലീസ് സ്റ്റേഷനുകളിൽനിന്നുള്ള പോലീസുകാരെ വിന്യസിച്ചിട്ടുണ്ട്.സംഭവത്തിൽ പാറശ്ശാല പൊലീസ് അന്വേഷണം ആരംഭിച്ചു. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ അടക്കം പൊലീസ് ശേഖരിച്ചു. അക്രമത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ലെന്ന് പൊലീസ് പറയുന്നു.
പ്രാദേശിക കോൺഗ്രസ് പ്രവർത്തകർ ചൊവ്വാഴ്ചയാണ് ഇവിടെ സ്തൂപം സ്ഥാപിച്ചത്. സി.ഐ.ടി.യുവിന്റെ കൊടിയുടെ താഴെയാണ് ഇത് സ്ഥാപിച്ചിരുന്നത്. സ്തൂപത്തിന്റെ തൊട്ടടുത്തായി സി.പി.എമ്മിന്റെ ഫ്ളക്സ് ബോർഡുമുണ്ടായിരുന്നു. ആദ്യം ഈ ഫ്ളക്സ് ബോർഡ് തകർന്ന നിലയിൽ കാണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് സ്തൂപം തകർത്ത നിലയിൽ കാണപ്പെട്ടത്.



