മലപ്പുറം: ഓട്ടോ ഡ്രൈവർ അപമര്യാദയായി പെരുമാറിയതിന് പിന്നാലെ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ നിന്നും പുറത്തേക്ക് എടുത്തുചാടിയ യുവതിക്ക് പരിക്ക്. വ്യാഴാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു സംഭവം. പരിക്കേറ്റ യുവതിയെ മൂലക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാളാടുനിന്നാണ് യുവതി ഓട്ടോയിൽ കയറിയത് മൂലക്കലിലെ ഓഡിറ്റോറിയത്തിലേക്കായിരുന്നു പോകേണ്ടിയിരുന്നത്. എന്നാൽ യാത്രാമദ്ധ്യേ ഓട്ടോ ഡ്രൈവർ യുവതിയെ ശല്യപ്പെടുത്തുകയായിരുന്നു ഇതേത്തുടർന്ന് യുവതി വാഹനത്തിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് താനൂര്‍ പുതിയ കടപ്പുറത്ത് താമസിക്കുന്ന തിരുവനന്തപുരം സ്വദേശി ഷബീറിനെ (43) താനൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.
സംഭവത്തെത്തുടർന്ന് മുങ്ങിയ ഓട്ടോ ഡ്രൈവറെ തിരുവനന്തപുരത്തെത്തിയാണ് പോലീസ് പിടികൂടിയത്. ജില്ല പൊലീസ് മേധാവി ആര്‍ വിശ്വനാഥിന്റെ നിര്‍ദേശപ്രകാരം താനൂര്‍ ഡിവൈ.എസ്.പി. പി. പ്ര മോദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം സി.സി.ടി.വി ഉൾപ്പെടെ പരിശോധിച്ച് ഇയാളുടെ ഓട്ടോറിക്ഷയുടെ നമ്പര്‍ കണ്ടെത്തിയതാണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. പ്രതിയെ തിരിച്ചറിയാനായെങ്കിലും 43കാരൻ മൊബൈല്‍ ഫോണ്‍ ഓഫ് ചെയ്ത് തിരുവനന്തപുരം ഭാഗത്തേത് മുങ്ങുകയായിരുന്നു.
എന്നാൽ ഇയാൾ തിരുവനന്തപുരത്തുണ്ടെന്ന വിവരം ലഭിച്ചതോടെ താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ. മറ്റവും സംഘവും തിരുവനന്തപുരത്തെത്തി പ്രതിയെ പിടികൂടുകയായിരുന്നു. താനൂര്‍ ഡിവൈ.എസ്.പി.പി പ്രമോദിനെ കൂടാതെ താനൂര്‍ ഇന്‍സ്‌പെക്ടര്‍ ടോണി ജെ മറ്റം, സബ് ഇന്‍സ്പെക്ടര്‍മാരായ എന്‍.ആര്‍. സുജിത് സുകീഷ് കുമാര്‍, പ്രമോദ്, എ. എസ്.ഐ നിഷ, സെബാസ്റ്റ്യന്‍, രാഗേഷ്, സലേഷ്, വിനീത്, ഷിബു, അനില്‍ പ്രകാശ് തുടങ്ങിയവരും അന്വേഷണ സംഘത്തിൽ ഉൾപ്പെട്ടിരുന്നു. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി


