തമ്പാനൂർ : തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍ മുന്നില്‍ വച്ച് ഓട്ടോറിക്ഷ ഡ്രൈവറെ എസ്‌ഐ മർദ്ദിച്ചതായി പരാതി.
ഓട്ടോ മാറ്റാൻ വൈകിയതിന് 68 വയസ്സുകാരനായ അശോകനെന്ന ഡ്രൈവറെ മർദ്ദിച്ചുവെന്നാണ് ആരോപണം. എന്നാല്‍ ഡ്രൈവറെ മർദ്ദിച്ചുവെന്ന ആരോപണം ആഭ്യന്തര അന്വേഷണത്തിന് ശേഷം റെയില്‍വേ പൊലീസ് തള്ളി. ഓട്ടോ ഡ്രൈവറും എസ്‌ഐയും തമ്പാനൂർ പൊലീസില്‍ പരാതി നല്‍കി. രാവിലെ അഞ്ചരയോടെയാണ് തമ്പാനൂർ റെയില്‍വേ സ്റ്റേഷന് മുന്നില്‍ സംഘർഷമുണ്ടായത്.
റെയില്‍വേ എസ്‌ഐ സി. ജയൻ ഓട്ടോ ഡ്രൈവറായ അശോകൻെറ മുഖത്തിക്കുകയും ചവിട്ടുകയും ചെയ്തുവെന്നാണ് പരാതി. വിഐപി വാഹനം വരുന്നതിന് മുമ്പ് ഓട്ടോ മാറ്റാൻ അല്‍പം വൈകിയതിനാണ് എസ്‌ഐ മർദ്ദിച്ചതെന്നാണ് ആരോപണം. അടിയേറ്റ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസ് മർദ്ദനത്തില്‍ പ്രതിഷേധിച്ച ഓട്ടോറിക്ഷ ഡ്രൈവർമാർ രാവിലെ പണിമുടക്കി. എസ്‌ഐക്കെതിരെ നടപടിയെടുക്കാമെന്ന് തമ്പാനൂർ പൊലീസ് നല്‍കിയ ഉറപ്പില്‍ സർവ്വീസ് പുനരാരംഭിച്ചു.
റെയില്‍വേ ഡിവൈഎസ്പി നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഓട്ടോ ഡ്രൈവറുടെ ആരോപണം തള്ളുകയാണ്. സിസിടിവി ദൃശ്യങ്ങളില്‍ വാക്കു തർക്കമല്ലാതെ മർദ്ദനം നടന്നിട്ടില്ലെന്ന് റെയില്‍വേ പൊലീസ് പറയുന്നത്. അതിരാവിലെ പുറപ്പെടുന്ന ട്രെയിനുകളില്‍ കയറാൻ എത്തുന്നവരെ തടസ്സപ്പെടുത്തി ഓട്ടോകള്‍ പാർക്ക് ചെയ്യാറുണ്ടെന്ന പരാതിയെ തുടർന്നാണ് എസ്‌ഐ അവിടെയെത്തിയതെന്നും, വാഹനം മാറ്റാൻ തയ്യാറാകാത്തതാണ് തർക്കത്തിന് കാരണമായതെന്നുമാണ് വിശദീകരണം. ഡ്യൂട്ടി തടസ്സപ്പെടുത്തിയെന്ന് എസ്‌ഐയും തമ്പാനൂർ പൊലീസില്‍ പരാതി നല്‍കി. മർദ്ദിച്ചുവെന്ന ഡ്രൈവറുടെ പരാതിയിലും എസ്‌ഐയുടെ പരാതിയിലും ഇതേവരെ തുടർ നടപടിയുണ്ടായിട്ടില്ല.


