തിരുച്ചിറപ്പള്ളി: ഭെൽ ജനറൽ മാനേജർ ഓഫീസ് മുറിയിൽ വെടിയേറ്റു മരിച്ച നിലയിൽ. പൊതുമേഖലാ സ്ഥാപനമായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡിലെ (ഭെൽ) ജനറൽ മാനേജറായ 50 കാരൻ എം ഷൺമുഖത്തെയാണ് വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുച്ചിറപ്പള്ളിയിലെ ഓഫീസിനുള്ളിൽ സ്വയം വെടിവെച്ച് ജീവനൊടുക്കിയതായിരിക്കാമെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടിൽ നിന്ന് ഓഫീസിലേക്ക് പോയ അദ്ദേഹം വൈകുന്നേരം ഏഴ് മണിയായിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് ഭാര്യ ഓഫീസിലെ സെക്യൂരിറ്റി ജീവനക്കാരനെ വിളിച്ച് അന്വേഷിക്കുകയായിരുന്നു. അദ്ദേഹം പോയി പരിശോധിച്ചപ്പോൾ ഓഫീസ് അകത്തു നിന്ന് ലോക്ക് ചെയ്ത നിലയിലായിരുന്നു. എന്തെങ്കിലും മീറ്റിങിൽ പങ്കെടുക്കുകയായിരിക്കും എന്ന് കരുതിയ സെക്യൂരിറ്റി ജീവനക്കാരൻ വീട്ടുകാരെ അറിയിച്ചു. പിന്നീട് രാത്രി ഒരു മണിയായിട്ടും വീട്ടിലെത്തുകയോ ഫോണിൽ ബന്ധപ്പെടൻ സാധിക്കുകയോ ചെയ്യാതായതോടെ പൊലീസിൽ വിവരം അറിയിച്ചു.
പ്രദേശത്തെ പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. പൊലീസ് എത്തുമ്പോൾ ഓഫീസ് അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നു. പൊലീസും ഭെലിലെ അഗ്നിശമന വിഭാഗവും ചേർന്ന് ബലമായി തുറന്ന് പരിശോധിച്ചപ്പോഴാണ് അകത്ത് വെടിയേറ്റ് മരിച്ച നിലയിൽ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം ഏഴ് മണി വരെ അദ്ദേഹവുമായി ചിലർ സംസാരിച്ചിരുന്നു. വൈകുന്നേരം 4.30ന് ഒരു മീറ്റിങിൽ പങ്കെടുക്കുകയും ചെയ്തിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരുച്ചിറപ്പള്ളി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
ഷൺമുഖത്തിന്റെ തലയിൽ വെടിയേറ്റ ഒരു പാടുണ്ടായിരുന്നുവെന്നും ലക്ഷണങ്ങൾ പരിശോധിച്ചപ്പോൾ സ്വയം വെടിയുതിർത്തതാണെന്നാണ് മനസിലാവുന്നതെന്നും പൊലീസ് പറഞ്ഞു. എന്നാൽ ഇക്കാര്യം പൂർണമായി സ്ഥരീകരിച്ചിട്ടില്ല. വിശദമായ അന്വേഷണങ്ങൾക്കും ഫോറൻസിക് പരിശോധനകൾക്കും ശേഷമേ സ്ഥിരീകരണം സാധ്യമാവൂ. സ്‍പോർട്സ് ഷൂട്ടറായ ഷൺമുഖത്തിന് ലൈസൻസുള്ള തോക്ക് ഉണ്ടായിരുന്നു എന്ന് പൊലീസ് കണ്ടെത്തി. 37-ാം വയസു മുതൽ ഹൃദ്രേഗിയായിരുന്ന ഷൺമുഖത്തിനെ ആരോഗ്യ പ്രശ്നങ്ങൾ കാരണമുള്ള മാനസിക സമ്മർദം അലട്ടിയിരുന്നെന്ന് പൊലീസ് പറയുന്നു
