രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി; പ്രതിക്ക് ജാമ്യം

തൃശൂര്‍: രാഹുല്‍ഗാന്ധിക്കെതിരെ കൊലവിളി പരാമര്‍ശം മുഴക്കിയ ബിജെപി നേതാവ് പ്രിന്റു മഹാദേവന്‍ കീഴടങ്ങി. പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് ഒപ്പമായിരുന്നു കീഴടങ്ങാന്‍ എത്തിയത്. താനൊരു അധ്യാപകനാണെന്നും ഒരിക്കലും ഹിംസയെ പ്രോത്സാഹിപ്പിച്ചിട്ടില്ലെന്നും പ്രിന്റു പറഞ്ഞു. പ്രിന്റുവിനെ തിരഞ്ഞ് ബിജെപി തൃശൂര്‍ ജില്ലാ ഭാരവാഹികളുടെ വീടുകളില്‍ പൊലീസ് റെയ്ഡ് നടത്തിയതിനു പിന്നാലെയാണ് കീഴടങ്ങല്‍. കുന്നംങ്കുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രറ്റ് ജയന്തന്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു.

കെ എസ് യുജില്ലാ പ്രസിഡന്റ് ഗോകുല്‍ ഗുരുവായൂര്‍ നല്‍കിയ പരാതിയിലാണ് പേരാമംഗലം പൊലീസ് പ്രിന്റുവിനെതിരെ കേസെടുത്തത്. കൊലവിളി പ്രസംഗം, കലാപാഹ്വാനം, സമൂഹത്തില്‍ വിദ്വേഷം പ്രചരിപ്പിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ച രാത്രി സ്വകാര്യ ചാനലിലെ ചര്‍ച്ചയിലാണ് ബിജെപിയുടെ യുവ നേതാവായ പ്രിന്റു മഹാദേവ് രാഹുല്‍ ഗാന്ധിക്കെതിരെ വധഭീഷണി മുഴക്കിയത്. രാഹുല്‍ ഗാന്ധിയുടെ നെഞ്ചത്ത് വെടിയുണ്ട വീഴുമെന്നായിരുന്നു പ്രസ്താവന. തുടര്‍ന്ന് വിഷയത്തില്‍ നിയമ നടപടി ആവശ്യപ്പെട്ട് കെപിസിസി സെക്രട്ടറി അഡ്വ. സി.ആര്‍. പ്രാണകുമാര്‍ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിരുന്നു. പ്രിന്റുവിന്റെ പ്രസ്താവന അതീവ ഗൗരവമുള്ളതാണെന്നും വധഗൂഢാലോചനയുടെ ഭാഗമാണോ എന്ന് അടിയന്തരമായി അന്വേഷിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു. പിന്നാലെ, പ്രിന്റുവിനെതിരെ പൊലീസ് കേസ് എടുത്തു. തുടര്‍ന്ന് ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: