കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മവാർഷികാഘോഷ വേളയിൽ മരണ തിയതി സംബന്ധിച്ച പരാമർശം നടത്തിയ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ കേസ്. കൊൽക്കത്ത പൊലീസാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് എടുത്തിരിക്കുന്നത്. ഹിന്ദുത്വ ഗ്രൂപ്പായ അഖില ഭാരതീയ ഹിന്ദു മഹാസഭയുടെ പരാതിയിന്മേലാണ് കൊൽക്കത്തയിലെ ഭവാനിപൂർ പോലീസ് സ്റ്റേഷനിൽ എഫ്ഐആർ ഫയൽ ചെയ്തിരിക്കുന്നത്.
സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായ ജനുവരി 23 -നായിരുന്നു സംഭവം. അന്നേ ദിവസം രാഹുൽ ഗാന്ധി സമൂഹ മാധ്യമമായ എക്‌സില്‍ പങ്കുവച്ച കുറിപ്പിൽ നേതാജിയുടെ മരണ തീയതിയായി 1945 ഓഗസ്റ്റ് 18 എന്ന് കുറിച്ചിരുന്നു. ഇതിൽ രാഹുൽ ഗാന്ധി മാപ്പ് പറയണമെന്ന ആവശ്യവുമായി തൃണമൂൻ കോൺഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
നേതാജിയുടെ ജനന തീയതി അറിയാമെങ്കിലും മരണ തീയതി ആര്‍ക്കും അറിയില്ലെന്നും അദ്ദേഹത്തിന്റെ തിരോധാനവുമായി ബന്ധപ്പെട്ട സങ്കടം എക്കാലവും നിലനില്‍ക്കുമെന്നും ആയിരുന്നു ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രതികരണം. നേതാജിയുടെ തിരോധാനവുമായി ബന്ധപ്പെട്ട ദുരൂഹമായ കാര്യങ്ങള്‍ കോണ്‍ഗ്രസ് മറച്ചുവയ്ക്കുകയാണെന്നും നേതാജി എവിടെയായിരുന്നുവെന്നോ ഇപ്പോള്‍ എവിടെയാണെന്നോ ഉള്ള കാര്യം കോണ്‍ഗ്രസ് മറച്ചുവച്ചെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് കുനാല്‍ ഘോഷും ആരോപിച്ചു.
സുഭാഷ് ചന്ദ്ര ബോസിന്റെ മരണത്തീയതിയായി രാഹുൽ ഗാന്ധി പങ്കുവച്ച അതെ ദിവസം തന്നെയാണ് നേതാജിയുമായി വിയറ്റ്നാമിലെ ടുറെയ്നിൽനിന്നു പുറപ്പെട്ട വിമാനം തായ്പേയിലെ തയ്ഹോക്കു വിമാനത്താവളത്തിൽനിന്ന് ഇന്ധനം നിറച്ച് പറന്നുയരുന്ന വഴി തകർന്നു വീണതായി പറയപ്പെടുന്നത്.
