Headlines

മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്തു;  മകൻ ആത്മഹത്യ ചെയ്ത കയറിൽ പിതാവും ജീവനൊടുക്കി





മുംബൈ: മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണമില്ലാത്തതിനാല്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നാലെ പിതാവും ജീവനൊടുക്കി. മഹാരാഷ്ട്ര നന്ദേഡിലെ മിനാകി ഗ്രാമത്തിലാണ് സംഭവം. മകന്‍ ആത്മഹത്യ ചെയ്ത അതേ കയറില്‍ അച്ഛനും ജീവനൊടുക്കുകയായിരുന്നു.

ഓംകാര്‍ എന്ന പത്താംക്ലാസ് വിദ്യാര്‍ഥിയെയാണ് വ്യാഴാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുകയായിരുന്ന ഓംകാര്‍ മകരസംക്രാന്തി അവധിക്ക് വീട്ടിലെത്തിയതായിരുന്നു. പഠനാവശ്യത്തിനായി തനിക്ക് സ്മാര്‍ട്ട് ഫോണ്‍ വേണമെന്ന് ഓംകാര്‍ വീട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം മൊബൈല്‍ വാങ്ങി നല്‍കിയിരുന്നില്ല. കൃഷിക്കായി എടുത്ത വായ്പ തന്നെ തിരിച്ചടക്കാന്‍ ബുദ്ധിമുട്ടുകയാണെന്നും അതിനാല്‍ ഫോണ്‍ വാങ്ങാന്‍ നിര്‍വാഹമില്ലെന്നും പിതാവ് കുട്ടിയോട് പറഞ്ഞിരുന്നു.

ഇതിന് പിന്നാലെ ബുധനാഴ്ച വീട്ടില്‍ നിന്നിറങ്ങിയ ഓംകാര്‍ തിരികെയെത്തിയില്ല. തുടര്‍ന്നുള്ള തിരച്ചിലിലാണ് കൃഷിയിടത്തിലെ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കുട്ടിയെ കണ്ടത്. മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് പിതാവ് കുട്ടിയുടെ മൃതദേഹം അഴിച്ചെടുത്ത് താഴെ കിടത്തി മകന്‍ ആത്മഹത്യ ചെയ്ത അതേ കയറില്‍ തൂങ്ങിമരിക്കുകയായിരുന്നു. കുട്ടിയെ അന്വേഷിച്ചിറങ്ങിയ മറ്റ് കുടുംബാഗങ്ങളാണ് കൃഷിയിടത്തില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

സംഭവമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി ഇരുവരെയും സിവില്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം വ്യാഴാഴ്ച വൈകുന്നേരത്തോടെ മൃതദേഹങ്ങള്‍ ഗ്രാമത്തില്‍ സംസ്‌കരിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: