തിരുച്ചിറപ്പള്ളിയിൽ ക്ലാസ് മുറിക്കകത്ത് നാലാം ക്ലാസുകാരിക്ക് നേരെ ലൈംഗിതിക്രമം. സ്കൂളിലെ പ്രധാന അധ്യാപികയുടെ ഭർത്താവാണ് അതിക്രമം നടത്തിയത്. പ്രതി വസന്തകുമാറിനെയും പ്രിൻസിപ്പൽ സുധയേയും ഉൾപ്പടെ അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ ഉച്ചയോടെയാണ് തിരുച്ചിറപ്പള്ളിയിലെ മണപ്പാറയിൽ ക്ലാസ് മുറിയിൽ ഇരുന്ന നാലാം ക്ലാസുകാരിയോട് വസന്തകുമാർ ലൈംഗികാതിക്രമം നടത്തിയത്. ഉച്ചഭക്ഷണസമയമായതിനാൽ ആരും ക്ലാസിലുണ്ടായിരുന്നില്ല. കുട്ടി വീട്ടിലെത്തി മാതാപിതാക്കളോട് വിവരം പറഞ്ഞു. പിന്നാലെ നാട്ടുകാർ സംഘടിച്ചെത്തി വസന്തകുമാറിനെ മർദിച്ചു.സ്കൂളിന് നേരെ കല്ലേറുണ്ടായി. ചെടിച്ചട്ടി ഉൾപ്പടെ തകർത്ത ഇവർ വസന്തകുമാറിന്റെ കാറും തലകീഴായി മറിച്ചു.
മണപ്പാറ പോലീസ് നടത്തിയ സിസിടിവി പരിശോധയിൽ വസന്തകുമാർ ക്ലാസ് മുറിയിലേക്ക് കയറിപ്പോകുന്നത് വ്യക്തമായി. പിന്നാലെ ഇയാളെയും പ്രധാനാധ്യപികയായ ഭാര്യയേയും സ്കൂൾ ഭാരവാഹികളായ മൂന്ന് പേരെയും അറസ്റ്റ് ചെയ്തു. കുട്ടിക്ക് കൗൺസിലിങ് നൽകും. സ്കൂളിന്റെ രജിസ്ട്രേഷൻ അടക്കം പരിശോധിച്ചുവരികയാണെന്ന് തിരുച്ചിറപ്പള്ളി ഡിഎസ്പി സെൽവ നാഗരത്നം പറഞ്ഞു.
