ദാഹോദ്: യുവതിയെ ഭർതൃവീട്ടുകാർ നഗ്നയാക്കി തെരുവിലൂടെ നടത്തിച്ചുവെന്ന് പരാതി. ഗുജറാത്തിലെ ദാഹോദ് ജില്ലയിലെ ദൽസിമാൽ ഗ്രാമത്തിലായിരുന്നു സംഭവം. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്ന് ആരോപിച്ചായിരുന്നു ഭർതൃവീട്ടുകാരുടെ ക്രൂരത.
പരാതിക്കാസ്പദമായ സംഭവം നടന്നത് കഴിഞ്ഞ മാസം 28 -നാണ്. യുവതിയുടെ ഭർത്താവ് കൊലപാതകക്കേസിൽ ജയിലിൽ കഴിയുകയാണ്. ഈ സമയത്ത് ഗ്രാമത്തിലെത്തന്നെ മറ്റൊരാളുമായി യുവതിക്ക് ബന്ധമുണ്ടെന്ന് ഭർതൃവീട്ടുകാർ ആരോപിക്കുകയും തുടർന്ന് വസ്ത്രം വലിച്ചുകീറി നഗ്നയാക്കി റോഡിലൂടെ നടത്തിക്കുകയും ചെയ്തുവെന്നാണ് പരാതി. നടക്കുന്നതിനിടെ യുവതിയെ മർദ്ദിച്ചെന്നും പരാതിയില്‍ പറയുന്നു.
റോഡിലൂടെ യുവതിയെ നഗ്നയാക്കി നടത്തിച്ചപ്പോൾ കണ്ടു നിന്നിരുന്നവർ ആരും തന്നെ തടയാൻ ശ്രമിച്ചില്ല. ചിലർ യുവതിയെ ആക്രമിക്കാനും ശ്രമിച്ചു. പട്ടികവർഗ വിഭാഗമായ മടരി വിഭാഗത്തിൽപ്പെട്ടയാളാണ് യുവതി. സംഭവത്തിൽ നിലവിൽ 15 പേർക്കെതിരെ കേസെടുക്കുകയും 12 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
