തിരുവനന്തപുരം: മുഖ്യമന്ത്രിക്കും സർക്കാരിനും എതിരെ സിപിഎം. ഭരണവിരുദ്ധ വികാരമാണ് തോൽവിക്ക് കാരണമെന്ന് സംസ്ഥാന സമിതിയിൽ പ്രതിനിധികൾ പറഞ്ഞു. ഭരണവിരുദ്ധ വികാരം തിരിച്ചടിച്ചെന്ന് വിമർശനം ഉണ്ടായതായി യെച്ചൊരു വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ ശൈലിയെയും രൂക്ഷമായി വിമർശിച്ചിട്ടുണ്ട്.
സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ നടപടികൾ ജനങ്ങളിലേക്കെത്തിയില്ല. ക്ഷേമ പെൻഷൻ മുടങ്ങിയത് തിരഞ്ഞെടുപ്പ് തോൽവിയുടെ ആഴംകൂട്ടി. ന്യൂനപക്ഷ പ്രീണനം തിരിച്ചടിച്ചു. നവകേരള സദസ് ഗുണം ചെയ്തില്ല. അടിസ്ഥാന വർഗം പാർട്ടിയിൽ നിന്ന് അകന്നു. പോരായ്മകൾ ഉൾക്കൊണ്ട് തിരുത്തൽ നടപടികൾ ശക്തമാക്കണമെന്ന ആവശ്യവും യോഗത്തിൽ ഉയർന്നു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ ആലത്തൂർ സീറ്റിൽ മാത്രമാണ് സിപിഎമ്മിന് വിജയിക്കാനായത്. പലയിടത്തും സിപിഎം വോട്ടുകളിൽ കുറവ് രേഖപ്പെടുത്തുകയുമുണ്ടായി. ഇതിന്റെ പശ്ചാത്തലത്തിൽ തോൽവിക്ക് പിന്നിലെ കാരണങ്ങളെ കുറിച്ച് അവലോകനം നടത്തി തിരുത്തൽ നടപടികളിലേക്ക് കടക്കുകയാണ് സിപിഎം.

