Headlines

അയോധ്യയിൽ ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ, 3 യുവാക്കൾ അറസ്റ്റിൽ



അയോധ്യ: ദളിത് യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ മൂന്ന് യുവാക്കൾ അറസ്റ്റിൽ. വ്യാഴാഴ്ച മുതൽ അയോധ്യയിൽ പെൺകുട്ടിയെ കാണാനില്ലായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ശനിയാഴ്ചയാണ് അയോധ്യയിലെ ഒരു കനാലിൽ വലിച്ചെറിഞ്ഞ നിലയിൽ ഇരുപത്തിരണ്ടുകാരിയായ ദളിത് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ പ്രതികളായ ഹരി റാം കോരി, വിജയ് സാഹു, ദിഗ്വിജയ് സിങ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തതു. ക്രൂരമായി ബലാത്സംഗം ചെയ്താണ് പ്രതികള്‍ കൊലപാതകം നടത്തിയതെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്.


കണ്ണുകൾ ചൂഴ്ന്നെടുത്ത നിലയിലായിരുന്നു പെൺകുട്ടിയുടെ മൃതദേഹം കാണപ്പെട്ടത്. എല്ലുകളൊടിച്ച നിലയിലായിരുന്നു. കൂടാതെ ശരീരത്തില്‍ അഴത്തിലുള്ള മുറിവുകളുണ്ടായിരുന്നു എന്നും കുംടുംബം ആരോപിക്കുന്നുണ്ട്. മദ്യ ലഹരിയിലാണ് പ്രതികൾ കുറ്റകൃത്യം നടത്തിയതെന്ന് പോലീസ് പറഞ്ഞു. പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയ ശേഷം മൃതദേഹം ഗ്രാമത്തിനകത്തുള്ള കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു. സമൂഹത്തിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കുനേരെ വലിയ രീതിയിലുള്ള അതിക്രമങ്ങളാണ് നടക്കുന്നതെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് വിഷയത്തില്‍ പ്രതികരിച്ചു. ദാരുണമായ സംഭവത്തില്‍ ദുഖം രേഖപ്പെടുത്തുന്നതായും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി അഞ്ചിന് മില്‍ക്കീപൂര്‍ ഉപതെരഞ്ഞെടുപ്പ് നടന്നക്കാനിരിക്കുന്ന സാഹചര്യത്തില്‍ കൊലപാതകം രാഷ്ട്രീയ വാദപ്രതിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. യോഗി ആദിത്യ നാഥിന്‍റെ കീഴില്‍ ക്രമസമാധാനനില തകരാറിലായെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം.



അതേസമയം യുവതിയെ കാണാനില്ലെന്ന് കുടുംബം നല്‍കിയ പരാതിയില്‍ പൊലീസ് വേണ്ട പരിഗണന നല്‍കിയിരുന്നെങ്കില്‍ യുവതി കൊല്ലപ്പെടില്ലായിരുന്നെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. അതിക്രമങ്ങളും അന്യായങ്ങളും കൊലപാതകവുമാണ് ദളിത് വിഭാഗങ്ങള്‍ക്കെതിരെ ബിജെപി ഭരണത്തില്‍ നടക്കുന്നത്. എത്ര കുടുംബങ്ങളാണ് ഇങ്ങനെ വേദനിക്കേണ്ടത് എന്ന് എക്സില്‍ രാഹുല്‍ ഗാന്ധി കുറിച്ചു. മനുഷ്യ സമൂഹത്തെ ഒന്നാകെ ലജ്ജിപ്പിക്കുന്ന സംഭവമാണ് നടന്നത്. മൂന്ന് ദിവസമായി പെണ്‍കുട്ടിയെ കാണാതായിട്ട്. എന്നാല്‍ പൊലീസ് ഒരു നടപടിയും കൈക്കൊണ്ടില്ല. ബിജെപിയുടേത് കാട്ടുനീതിയാണെന്നും പിന്നാക്ക വിഭാഗത്തിന്‍റെ പ്രശ്നങ്ങള്‍ ആരും ചെവിക്കൊള്ളുന്നില്ലെന്നും വിഷയത്തില്‍ പ്രതികരിച്ചുകൊണ്ട് പ്രയങ്കാ ഗാന്ധി പറഞ്ഞു.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: