അങ്കമാലി : അങ്കമാലിയിൽ ജസ്‌ലിയയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിൽ പ്രതി ഡോ. സിറിയകിനെ പിടികൂടിയത് വാഗമൺ കണ്ണംകുളം ഭാഗത്തുള്ള റിസോർട്ടിൽ നിന്ന്. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ തിരിച്ചറിയാതിരിക്കാൻ രൂപമാറ്റം വരുത്തിയതായും പൊലീസ് പറഞ്ഞു. അങ്കമാലിയിൽ നിന്നുള്ള പ്രത്യേക അന്വേഷണസംഘം വാഗമൺ പൊലീസ് സ്റ്റേഷനിൽ എത്തി. വാഗമണ്ണിലെ റിസോർട്ടിൽ എത്തിച്ചത് ബന്ധുവാണെന്നും പൊലീസ് പറഞ്ഞു.
മൊബൈൽ ലൊക്കേഷൻനിൽ നിന്ന് പ്രതിയുടെ ചില വിവരങ്ങൾ ലഭിച്ചിരുന്നുവെന്നും പ്രതിയുടെ ഫോട്ടോ കണ്ട് നാട്ടുകാർ തിരിച്ചറിയുകയായിരുന്നുവെന്നും റൂറൽ എസ് പി കെ എസ് സുദർശൻ പറഞ്ഞു. ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് അടക്കമുള്ള കാര്യങ്ങളും പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സിറിയക്കിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിനാണ് പിതാവിനെ പ്രതി ചേർത്തതെന്നും കെ എസ് സുദർശൻ പറഞ്ഞു. പ്രതിക്ക് പൊലീസ് സംരക്ഷണം ഒരുക്കിയിട്ടില്ല. അങ്ങനെയെങ്കിൽ പിതാവിനെ അറസ്റ്റ് ചെയ്യലില്ലലോ. പ്രതിയെ വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിയുടെ പിതാവായ അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതിയായ ഡോ. സിറിയകിനെ ഒളിവിൽ പോകാൻ സഹായിച്ചതിനാണ് അറസ്റ്റ് ചെയ്തത്.
അതേസമയം പ്രതി ഡോ. സിറിയക് മുന്‍കൂര്‍ ജാമ്യം തേടിയിരുന്നു. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു. ഇതിനിടെയാണ് പൊലീസ് പ്രതിയെ പിടികൂടിയത്.
അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജിലെ രണ്ടാംവര്‍ഷ ബികോ വിദ്യാര്‍ത്ഥിനി ജസ്‌ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാര്‍ട്ട് ടൈം ജോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്ലിയ ചികിത്സയിലിരിക്കെ മസ്തിഷ്‌ക മരണം സംഭവിച്ചതോടെ ജസ്‌ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.


