കൊച്ചി: നെടുമ്പാശേരിയിൽ പിടിയിലായ ബ്രസീലിയൻ ദമ്പതികളുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 16 കോടി രൂപയുടെ ലഹരിമരുന്ന്. ബ്രസീൽ സ്വദേശികളായ ലൂക്കാസ്, ബ്രൂണ എന്നിവരുടെ വയറ്റിൽ നിന്നാണ് ഇത്രയേറെ രൂപയുടെ കൊക്കെയ്ൻ പുറത്തെടുത്തത്. 163 ഗുളികകളാണ് ഇതുവരെ കണ്ടെടുത്തത്. 1.67 കിലോ കൊക്കെയ്നാണ് ഈ ഗുളികകളിൽ ഉണ്ടായിരുന്നത്.
ശനിയാഴ്ച രാവിലെയാണ് ദമ്പതികൾ നെടുമ്പാശേരി വിമാനത്താവളത്തിൽ പിടിയിലായത്. സ്‌കാനിംഗിൽ ക്യാപ്‌സ്യൂൾ രൂപത്തിലാക്കി ലഹരിമരുന്ന് വിഴുങ്ങിയതായി വ്യക്തമായതോടെ ഡിആർഐ ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിമാനത്താവളത്തിൽ എത്തിയതിന് പിന്നാലെ ചില സംശയങ്ങളെ തുടർന്ന് വിശദമായ പരിശോധന നടത്തി. എന്നാൽ ഇവരുടെ പക്കലുണ്ടായിരുന്ന ലഗേജിൽ നിന്നും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് സ്‌കാനിംഗ് നടത്താൻ തീരുമാനിച്ചത്.
വിശദമായ പരിശോധനയിൽ വയറ്റിൽ ക്യാപ്‌സ്യൂളുകൾ കണ്ടെത്തിയതോടെ ദമ്പതികളെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടുണ്ട്. ആർക്കായാണ് ഇവർ ലഹരി കടത്തിയത് എന്നതിൽ ഉൾപ്പെടെ ഇനിയും വ്യക്തത വരാനുണ്ട്. ദമ്പതികളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തതയുണ്ടാകു.
കൊച്ചിയിലെത്തിയ ദമ്പതികൾ തിരുവനന്തപുരത്തേക്ക് പോകാനാണ് ലക്ഷ്യമിട്ടതെന്നാണ് വിവരം. ഇവർ തലസ്ഥാനത്തെ ഒരു ഹോട്ടലിൽ മുറി ബുക്ക് ചെയ്തിരുന്നു. ഇവരുടെ ഫോൺ കോളുകടക്കം പരിശോധിക്കുകയാണ് അന്വേഷണ സംഘം.
അതേസമയം, ദമ്പതികൾ ലഹരി കടത്തിയ രീതി ഏറ്റവും അപകടകരമെന്നാണ് അന്വേഷണ സംഘം ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ വിഴുങ്ങുന്ന ക്യാപ്‌സ്യൂളുകൾ പൊട്ടിയാൽ മരണം വരെ സംഭവിക്കാം. അതുകൊണ്ട് തന്നെ പുറത്തെടുക്കുമ്പോഴും വലിയ ജാഗ്രത ആവശ്യമായിരുന്നു
