എറണാകുളം: മദ്യലഹരിയിലായിരുന്ന ചേട്ടൻ അനിയനെ പെട്രോളൊഴിച്ച് തീ കൊളുത്തി. ചോറ്റാനിക്കരയിലായിരുന്നു ദാരുണമായ സംഭവം നടന്നത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ അനിയനെ കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവശിപ്പിച്ചു. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. ചോറ്റാനിക്കരയിൽ വാടകയ്ക്ക് താമസിക്കുന്ന സഹോദരങ്ങൾ തമ്മിലുള്ള തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. മണികണ്ഠൻ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. ഇയാളെ ആക്രമിച്ച ചേട്ടൻ മാണിക്യനെ പോലീസ് പിടികൂടി. വീട്ടിൽ നിന്ന് പുറത്തേക്കിറങ്ങിയ സമയം ഇരുവരും തമ്മിൽ ചെറിയ വാക്കുതർക്കങ്ങൾ ഉണ്ടാക്കുകയായിരുന്നു. തുടർന്ന് പുറത്തേക്ക് പോയ ചേട്ടൻ മാണിക്യൻ കുപ്പിയിൽ പെട്രോൾ വാങ്ങി തിരികെ എത്തുകയും അനിയനെ തീ കൊളുത്തുകയുമായിരുന്നു. ചോറ്റാനിക്കര ക്ഷേത്രത്തിന്റെ പാർക്കിംഗ് ഗ്രൗണ്ടിൽവെച്ചായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ ചോറ്റാനിക്കര പോലീസ് ഉടൻ തന്നെ മാണിക്യനെ കസ്റ്റഡിയിലെടുത്തു. ഇയാൾക്കെതിരെ കൊലപാതക ശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്തു.


