കോഴിക്കോട്: ലീഗ് നേതാവ് എം കെ മുനീറിന് സ്വർണ്ണകടത്തുമായി ബന്ധമുണ്ടെന്ന് ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ്. മുനീറിന്റെ വിദേശ യാത്ര പരിശോധിക്കണമെന്നും സ്വർണ കടത്തുമായി ബന്ധപ്പെട്ട വലിയ ബന്ധം തെളിയുമെന്നും വസീഫ് കോഴിക്കോട് നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ലീഗ് നേതൃത്വം മറുപടി പറയണമെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് ആവശ്യപ്പെട്ടു.
മുനീർ എം എൽ എ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് കേസ് പ്രതിയുണ്ടെന്നും തെളിവുകൾ വരുമ്പോൾ ലീഗ് മതത്തെ പടച്ചട്ട ആക്കുകയാണെന്നും വസീഫ് അഭിപ്രായപ്പെട്ടു. ചെറുപ്പക്കാരെ ഗൾഫിലേക്ക് സ്വർണ്ണകടത്തിനായി കൊണ്ടു പോകുകയാണെന്നും കൊടുവള്ളിയെ സ്വർണ്ണക്കടത്ത് ഭീകര കേന്ദ്രമാക്കുന്നുവെന്നും ഡി വൈ എഫ് ഐ സംസ്ഥാന പ്രസിഡന്‍റ് കൂട്ടിച്ചേർത്തു.
ഇന്നലെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജും സമാന ആരോപണം ഉയർത്തിയിരുന്നു. സനോജിന്‍റെ ആരോപണത്തിന് ഹഹഹ മറുപടി മതിയോ എന്നായിരുന്നു ഇന്നലെ എം കെ മുനീർ പരിഹസിച്ചത്. തനിക്ക് സ്വർണ്ണക്കടത്ത് സംഘവുമായി ബന്ധമില്ലെന്നും പാവപ്പെട്ടവരെ സഹായിക്കുന്ന പദ്ധതിയാണ് അമാന എംബ്രേസ് എന്നും അതിന് തുരങ്കം വെക്കാൻ ആരെയും അനുവദിക്കില്ലെന്നും മുനീർ പറഞ്ഞിരുന്നു. മുനീർ ചെയർമാനായ അമാന എംബ്രേസ് പദ്ധതിയുടെ ഭരണസമിതിയിൽ സ്വർണക്കടത്ത് കേസ് പ്രതിയായ അബുലെയ്സ് ഉണ്ടെന്നാണ് ആരോപണം. അബു ലെയ്സിനെ അറിയാമെന്നും പദ്ധതിയിലെ ഗവേർണിംഗ് ബോർഡ് അംഗംകൂടിയായ അബു ലെയ്സിനെതിരെ നിലവിൽ കേസുകളില്ലെന്നുമാണ് മുനീർ വിശദീകരിച്ചത്

