കേന്ദ്രസർക്കാർ സ്ഥാപനത്തിൽ ജോലി ശരിയാക്കി നൽകാൻ ഡിവൈഎഫ്ഐ വനിതാ നേതാവ് വാങ്ങിയത് 15 ലക്ഷം രൂപ; യുവതിയുടെ തട്ടിപ്പിന് കൂടുതൽ പേർ ഇരയായിട്ടുണ്ടോ എന്ന അന്വേഷണത്തിൽ പൊലീസ്



കാസർകോട്: ഡിവൈഎഫ്ഐ മുൻ വനിതാ നേതാവിന്റെ തൊഴിൽ തട്ടിപ്പിൽ കൂടുതൽപേർ കുടുങ്ങിയിട്ടുണ്ടാകാമെന്ന സംശയത്തിൽ പൊലീസ്. ഡിവൈഎഫ്ഐ കാസർകോട് ജില്ലാ കമ്മിറ്റി അംഗമായിരുന്ന സച്ചിത റൈക്കെതിരെ അന്വേഷണം ശക്തമാക്കാനൊരുങ്ങുകയാണ് പൊലീസ്. ജോലി വാഗ്ദാനം ചെയ്ത് 15 ലക്ഷം രൂപ തട്ടിയെടുത്ത് വഞ്ചിച്ചെന്ന കുമ്പള കിദൂർ സ്വദേശി നിഷ്മിത ഷെട്ടിയുടെ പരാതിയിലാണ് അധ്യാപികയായ നേതാവിനെതിരെ നിലവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കൂടുതൽ പേർ യുവതിയുടെ തട്ടിപ്പിന് ഇരയായിരിക്കാം എന്ന നിഗമനത്തിലാണ് പൊലീസ്.

മഞ്ചേശ്വരം ബാഡൂരിലെ സ്കൂൾ അധ്യാപികയാണ് ബൽത്തക്കല്ല് സ്വദേശിയായ സച്ചിതാ റൈ. അധ്യാപക സംഘടനയായ കെഎസ്ടിഎയുടെ ഉപജില്ലാ കമ്മിറ്റി അംഗം കൂടിയായണ് സച്ചിത. കേന്ദ്ര സർക്കാർ സ്ഥാപനമായ തോട്ടവിള ഗവേഷണ കേന്ദ്രത്തിൽ ജോലി വാഗ്ദാനം ചെയ്താണ് ഇവർ നിഷ്മിത ഷെട്ടിയോട് 15 ലക്ഷം രൂപ വാങ്ങിയത്. സ്ഥാപനത്തിൽ അസിസ്റ്റൻറ് മാനേജരായി ജോലി ലഭിക്കും എന്ന് വിശ്വസിപ്പിച്ചാണ് പണം ആവശ്യപ്പെട്ടതെന്നും നിഷ്‌മിത പറയുന്നു.

സച്ചിതയെ 10 ദിവസം മുമ്പ് പുറത്താക്കിയതായി കാസർകോട് ജില്ലാ ഡിവൈഎഫ്ഐ കമ്മിറ്റി അറിയിച്ചു. 2023 മെയ് 31 നും ഓഗസ്റ്റ് 23 നും ഇടയിൽ ബാങ്ക് വഴിയും ജിപേ വഴിയും ഒന്നിലധികം ഇടപാടുകളിലൂടെ 15.05 ലക്ഷം രൂപ കൈമാറിയെന്നും പരാതിയിൽ പറയുന്നു. കടം വാങ്ങിയും ആഭരണങ്ങൾ പണയം വെച്ചുമാണ് പണം സംഘടിപ്പിച്ച് നൽകിയത്. ജോലി നൽകിയില്ലെങ്കിൽ പണം തിരികെ നൽകണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും തിരികെ നൽകാത്തതിനെ തുടർന്നാണ് പരാതി നൽകിയത്.

റായിക്കെതിരെ കൂടുതൽ പരാതികൾ ഉയർന്നേക്കുമെന്നാണ് പൊലീസ് കരുതുന്നത്. എയ്ഡഡ് ലോവർ പ്രൈമറി സ്‌കൂളിൽ സ്ഥിരം ജോലി നേടുന്നതിന് മുമ്പ് റായി ഗവ.എച്ച്.എസ്.എസ് അംഗടിമൊഗറിൽ അഡ്‌ഹോക്ക് അധ്യാപകയായി ജോലി ചെയ്തിട്ടുണ്ട്.

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: