തിരുവനന്തപുരം: വർക്കലയിൽ എക്‌സൈസ് സംഘം നടത്തിയ മയക്കുമരുന്ന് വേട്ടയിൽ 9.76ഗ്രാം ബ്രൗൺഷുഗറുമായി രണ്ട് അസം സ്വദേശികൾ പിടിയിൽ. മുഹമ്മദ് കിതാബ് അലി, ജഹാംജിർ ആലം എന്നിവരാണ് പിടിയിലായത്. വർക്കല റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നാണ്
ഇവരെ പിടികൂടിയത്. തിരുവനന്തപുരം എക്സൈസ് സൈബർ സെല്ലിന്റെ സഹായത്തോടെയാണ് യുവാക്കളെ വർക്കല എക്സൈസ് സംഘം അറസ്റ്റ് ചെയ്തത്.
പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. വർക്കല എക്‌സൈസ് റേഞ്ച് ഇൻസ്പെക്ടർ സജീവ് വിയുടെ നേതൃത്വത്തിൽ നടന്ന റെയ്ഡിൽ തിരുവനന്തപുരം സൈബർ സെൽ ഇൻസ്‌പെക്ടർ അജയകുമാർ, അസിസ്റ്റന്‍റ് എക്സൈസ് ഇൻസ്പെക്ടർമാരായ സെബാസ്റ്റ്യൻ, വിജയകുമാർ പിഒ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രിൻസ് ടി എസ്, രാഹുൽ ആർ, ദിനു പി ദേവ്, പ്രവീൺ.പി, നിഖിൽ (സൈബർ സെൽ) തുടങ്ങിയവർ പങ്കെടുത്തു.
അതിനിടെ പാലക്കാട് ഒലവക്കോട് റെയിൽവേ പ്ലാറ്റ്ഫോമിൽ 34.1 കിലോഗ്രാം കഞ്ചാവ് കണ്ടെത്തി. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ ജിജി പോളും പാർട്ടിയും ആർപിഎഫും ചേർന്നു സംയുക്തമായി പാലക്കാട് റെയിൽവേ ജംഗ്ഷനിലെ പ്ലാറ്റ്ഫോമിലും, ട്രെയിനുകളിലും പരിശോധന നടത്തവേ ആണ് രണ്ടു ഷോൾഡർ ബാഗുകളിലും രണ്ടു ട്രാവലർ ബാഗുകളിലുമായി സൂക്ഷിച്ചിരുന്ന കഞ്ചാവ് കണ്ടെടുത്തത്. കഞ്ചാവ് എത്തിച്ചതാരാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.

