തിരുവനന്തപുരം: നരുവാമൂട്ടിൽ ഫർണിച്ചർ ഗോഡൗണിലുണ്ടായ തീപിടുത്തത്തിൽ വ്യാപക നാശനഷ്ടം. റിട്ട. എസ് ഐ വിജയൻറെ ഉടമസ്ഥതയിലുള്ള ഫർണിച്ചർ ഗോഡൗൺ ആണ് പൂർണ്ണമായും കത്തിനശിച്ചത്. 12 യൂണിറ്റ് ഫയർഫോഴ്സ് എത്തി അഞ്ചുമണിക്കൂറോളം എടുത്തതാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഇന്നലെ വൈകിട്ട് 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. ഗോഡൗൺ ഉടമയോ തൊഴിലാളികളോ സ്ഥലത്ത് ഉണ്ടായിരുന്നില്ല. തീ പടരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. നെയ്യാറ്റിൻകരയിൽ നിന്നും കാട്ടാക്കടയിൽ നിന്നും തിരുവനന്തപുരത്ത് നിന്നും 6 യൂണിറ്റ് ഫയർഫോഴ്സ് എത്തിയെങ്കിലും തീ കെടുത്താനായില്ല. വെള്ളം തീർന്നതോടെ കൂടുതൽ ഫയർഫോഴ്സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായെന്നാണ് ഗോഡൗൺ ഉടമ പറയുന്നത്. അപകടസാധ്യത കണക്കിലെടുത്ത് സമീപത്തുള്ള വരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.

