തൃശൂര്‍: തൊഴില്‍ വിസ വാഗ്ദാനം ചെയ്ത് പണം തട്ടൽ നടത്തിയ യുവാവ് അറസ്റ്റിൽ. അവിട്ടത്തൂര്‍ സ്വദേശി ചോളിപ്പറമ്പില്‍ സിനോബി (36)യാണ് ഇരിങ്ങാലക്കുട പൊലീസിന്റെ പിടിയിലായത്. അയര്‍ലന്‍ഡ്, പോര്‍ച്ചുഗല്‍ എന്നിവിടങ്ങളിലേക്ക് വിസ നൽകാമെന്ന് പറഞ്ഞായിരുന്നു കബളിപ്പിക്കൽ നടത്തിയത്. ബ്ലൂ മിസ്റ്റി കണ്‍സള്‍ട്ടന്‍സി എന്ന സ്ഥാപനം വഴിയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.
തട്ടിപ്പിനുശേഷം പല സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞിരുന്ന പ്രതിയെ തൃശൂര്‍ റൂറല്‍ ജില്ലാ പൊലീസ് മേധാവി നവനീത് ശര്‍മയുടെ നിര്‍ദേശാനുസരണം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി. കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘമാണ് പിടികൂടിയത്.
ഇരിങ്ങാലക്കുട പൊലീസ് സ്റ്റേഷന് ഇന്‍സ്പെക്ടര്‍ അനീഷ് കരീം, സബ് ഇന്‍സ്പെക്ടര്‍മാരായ അജിത്ത് കെ, ക്ലീറ്റസ് സി.എം, എ.എസ്.ഐ. സുനിത, ഷീജ, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ദിനുലാല്‍, വഹദ്, സി.പി.ഒ. ലൈജു എന്നിവരാണ് അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നത്. പ്രതിയെ ഇരിങ്ങാലക്കുട ജെ.എഫ്.സി.എം. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ കൊടുങ്ങല്ലൂര്‍, മാള, ചാലക്കുടി തുടങ്ങിയ പൊലീസ് സ്റ്റേഷനുകളില്‍ സമാനമായ കേസുകള്‍ നിലവിലുണ്ട്

