പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ച ആളെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തി. പത്തനംതിട്ട വരയന്നൂർ സ്വദേശി കെ എം സുരേഷിൻ്റെ മരണത്തിലാണ് ദുരൂഹതയുള്ളതായി കുടുംബം പറയുന്നത്. കഞ്ചാവ് ബീഡി വലിച്ചതിന് മാർച്ച് 16നാണ് സുരേഷിനെതിരെ കോയിപ്രം പൊലീസ് കേസെടുത്തത്. മാർച്ച് 19ന് സുരേഷിനെ വീണ്ടും ചോദ്യം ചെയ്യാൻ വിളിച്ചിരുന്നു. തുടർന്ന് മാർച്ച് 22 നാണ് സുരേഷിനെ കോന്നിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
സുരേഷിൻ്റെ വാരിയെല്ലുകൾ ഒടിഞ്ഞിരുന്നതായി പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കണ്ടെത്തിയിരുന്നു. അതുപോലെ തന്നെ ദേഹത്താകെ ചൂരൽ കൊണ്ട് അടിയേറ്റ രീതിയിൽ ചതവുകൾ ഉണ്ടായിരുന്നു. മർദനമേറ്റെന്ന് തെളിഞ്ഞിട്ടും കേസന്വേഷിക്കേണ്ട പൊലീസ് എഫ്ഐആറിൽ മാറ്റം വരുത്തിയില്ല. വീട്ടിൽ നിന്നും അകലെ സുരേഷിനെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് സഹോദരൻ ആരോപിച്ചു.
