കാസർകോട്: പിതാവിൻ്റെ നിരന്തരമായ പീഡനത്തിനു ഇരയായ 14 കാരിയായ മകൾ നാലരമാസം ഗർഭിണി. വിവരം പുറത്തറിഞ്ഞതിനെ തുടർന്ന് പാസ്പോർട്ടുമായി രക്ഷപ്പെടാൻ ശ്രമിച്ച പിതാവിനെതിരെ ഹൊസ്ദുർഗ്ഗ് പൊലീസ് പോക്സോ പ്രകാരം കേസെടുത്തു. കർണ്ണാടക, കുടക് സ്വദേശിയായ 45 കാരനെതിരെയാണ് കേസ്. ഇയാൾ ഹൊസ്ദുർഗ്ഗ് പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ക്വാർട്ടേഴ്സിൽ കുടുംബസമേതം താമസിച്ചു വരുകയായിരുന്നു. കല്ലുകെട്ടു ജോലിക്കാരനായിരുന്നു.
എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ മകൾക്കു കടുത്ത നടുവേദന ഉണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം മംഗ്ളൂരുവിലെ ഡോക്ടറെ കാണിക്കാൻ പോയതോടെയാണ് പീഡന സംഭവം പുറത്തറിഞ്ഞത്. സംശയം തോന്നിയ ഡോക്ടർ പെൺകുട്ടിയെ സ്കാനിംഗിനു വിധേയമാക്കിയപ്പോൾ നാലര മാസം ഗർഭിണി ആണെന്നു വ്യക്തമായി. ഇക്കാര്യം ഡോക്ടർ ഹൊസ്ദുർഗ്ഗ് പൊലീസിനെ അറിയിച്ചു. പ്രതി രക്ഷപ്പെടാൻ സാധ്യത ഉണ്ടെന്ന സൂചനകളുടെ അടിസ്ഥാനത്തിൽ പൊലീസ് കുടക് സ്വദേശി താമിക്കുന്ന ക്വാർട്ടേഴ്സിലെത്തി പാസ്പോർട്ട് കൈക്കലാക്കി. താൻ പിടിക്കപ്പെടുമെന്നു കരുതിയ പിതാവ് വെള്ളിയാഴ്ച തന്റെ നീലനിറത്തിലുള്ള സ്കൂട്ടറുമായി രക്ഷപ്പെട്ടു. സി സി ടി വി ദൃശ്യങ്ങൾ പിന്തുടർന്ന് പൊലീസ് ചെർക്കളവരെ എത്തി. എന്നാൽ അവിടെ നിന്നു എങ്ങോട്ടു പോയെന്നു കണ്ടെത്താനായില്ല. ഇതോടെ പൊലീസ് മടങ്ങി. പ്രതി താമസസ്ഥലത്തേയ്ക്ക് എത്താൻ സാധ്യത ഉണ്ടെന്ന കാര്യം പൊലീസ് അയൽവാസികളായ ചിലരെ അറിയിച്ചിരുന്നു. വെള്ളിയാഴ്ച രാവിലെ പെൺകുട്ടിയുടെ പിതാവ് ക്വാർട്ടേഴ്സിൽ എത്തിയപ്പോൾ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറുകയായിരുന്നു. ഇയാൾക്കെതിരെ പോക്സോ കേസാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
പ്രതിയെ പൊലീസ് ചോദ്യം ചെയ്തുവരുന്നു. അതേസമയം പെൺകുട്ടിയെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മാതാവ് സ്ഥലത്ത് ഇല്ലാതിരുന്ന സമയത്ത് ബാപ്പ പലതവണ പീഡിപ്പിച്ചുവെന്നാണ് പെൺകുട്ടി നൽകിയ മൊഴിയെന്നാണ് സൂചന. കൂടുതൽ വിവരങ്ങൾ അറിയിവായിട്ടില്ല.


