മോസ്കോ: റഷ്യയിൽ സംഗീതനിശയ്ക്കിടെ അഞ്ചംഗ അക്രമിസംഘം നടത്തിയ വെടിവയ്പിൽ 40 പേർ കൊല്ലപ്പെട്ടു. മോസ്കോയിലെ ക്രോക്കസ് സിറ്റി ഹാളിലാണ് സൈനിക വേഷം ധരിച്ചെത്തിയ അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ച് ആക്രമണം നടത്തിയത്. ആക്രമണത്തിൽ നൂറിലേറെപ്പേർക്കു പരുക്കേറ്റിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
വെടിവയ്പ്പിനെത്തുടർന്നു പുറത്തേക്ക് ഓടിരക്ഷപ്പെടാനുള്ള തിക്കിലും തിരക്കിലും പെട്ടാണു ചിലർ മരിച്ചത്. സൈനികരുടേതുപോലുള്ള വസ്ത്രം ധരിച്ചാണ് അക്രമികൾ എത്തിയത്. ഇവരിൽ ചിലർ കെട്ടിടത്തിനുള്ളിൽ ഒളിച്ചിരിപ്പുണ്ടെന്ന നിഗമനത്തിൽ പൊലീസ് തിരച്ചിൽ ഊർജിതമാക്കി. അക്രമികൾ യന്ത്രത്തോക്ക് ഉപയോഗിച്ചു തുടരെ വെടിവയ്ക്കുന്നതിന്റെ വിഡിയോ പുറത്തുവന്നിട്ടുണ്ട്. വെടിവയ്പിനു പിന്നാലെ രണ്ടു തവണ സ്ഫോടനവുമുണ്ടായി. ഇതോടെ വൻ തീപിടിത്തവുമുണ്ടായി. തീപടർന്ന് ഹാളിന്റെ മേൽക്കൂര ഇടിഞ്ഞുവീണു

