ക്ഷേത്രത്തിനുള്ളില്‍ അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ആഗ്രയിലാണ് സംഭവം. കുട്ടിയുടെ അയല്‍ക്കാരന്‍ കൂടിയായ പ്രതിയെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു. മേയ് 18 നായിരുന്നു സംഭവം. വീടിന് സമീപത്തെ ക്ഷേത്രത്തിനു പുറത്ത് കളിച്ചു കൊണ്ടിരിക്കുകയായിരുന്ന കുട്ടിയെ പ്രതിയായ പവിത്ര ക്ഷേത്രത്തിനകത്തേക്ക് കൂട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ടെത്തിയ മുത്തശ്ശിയെ കണ്ട് പ്രതി രക്ഷപ്പെടാന്‍ ശ്രമിച്ചു. തുടർന്ന് ബഹളം കേട്ടെത്തിയ നാട്ടുകാര്‍ പ്രതിയെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.
പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ പോലീസ് കേസെടുത്തെങ്കിലും പ്രതി മാനസിക പ്രശ്‌നങ്ങളുള്ള ആളാണെന്ന് പറഞ്ഞ് പോലീസ് വിട്ടയച്ചതായും ആരോപണമുണ്ട്. പിന്നാലെ കേസ് കൈകാര്യം ചെയ്ത പോലീസിന്റെ രീതിക്കെതിരേ വലിയ പ്രതിഷേധം ഉയര്‍ന്നു. കസ്റ്റഡിയിലെടുത്ത പ്രതിക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് അയാളുടെ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പോലീസ് ഇയാളെ വിട്ടയച്ചത്. എന്നാല്‍, സംഭവത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതോടെ പോലീസ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.
