പോത്തൻകോട്: രാത്രി സ്ഥലം മാറി പള്ളിപ്പുറം സ്റ്റാന്റിലെത്തിയ വയോധികയ്ക്ക് രക്ഷകനായി ഓട്ടോ ഡ്രൈവർ. പള്ളിപ്പുറം വാറുവിളാകത്തു വീട്ടിൽ സുനിൽകുമാറാണ് വഴി തെറ്റി വന്ന എൺപതുകാരിക്ക് സഹായഹസ്തവുമായി എത്തിയത്. വ്യാഴാഴ്ച രാത്രി 7:30-നാണ് കെഎസ്ആർടിസി ബസിൽ വയോധിക പള്ളിപ്പുറം ബസ് സ്റ്റാൻഡിൽ എത്തിയത്. തുടർന്ന് ഓട്ടോ സ്റ്റാൻഡിലെത്തി സുനിൽകുമാറിന്റെ ഓട്ടോറിക്ഷയിൽ കയറി. കയ്യിൽ ഒരു സഞ്ചിയും പ്ലാസ്റ്റിക് കവറിൽ മീനും ഉണ്ടായിരുന്നു. എവിടേക്കാണ് പോകേണ്ടതെന്ന് സുനിൽ കുമാർ ചോദിച്ചപ്പോൾ പാലയ്ക്കൽ എന്ന് വയോധിക പറഞ്ഞു.
പിന്നീട് പലപല സ്ഥലപ്പേരുകൾ മാറിമാറി പറഞ്ഞതോടെ സുനിൽ കുമാർ വയോധികയെ മംഗലപുരം പോലീസ് സ്റ്റേഷനിൽ എത്തിച്ചു. പേര് ചോദിച്ചപ്പോൾ കല്യാണിയെന്ന് വയോധിക പറഞ്ഞിരുന്നു. മെഡിക്കൽ കോളജിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്നതാണെന്നും വീട്ടിലേക്കു മടങ്ങുമ്പോൾ ബസ് മാറിപ്പോയതാണെന്നും മനസ്സിലായതോടെ മംഗലപുരം പൊലീസ് കാട്ടാക്കട സ്റ്റേഷനുമായി ബന്ധപ്പെട്ടു. കാട്ടാക്കടയിൽ വാർഡ്അംഗം വയോധികയെ തിരിച്ചറിഞ്ഞതോടെ ബന്ധുക്കളെ വിവരം അറിയിച്ചു. തുടർന്ന് വയോധികയുടെ ബന്ധുക്കൾ മെഡിക്കൽ കോളജിലുണ്ടെന്നറിഞ്ഞ ഓട്ടോ ഡ്രൈവർ സുനിൽകുമാർ തന്നെ തന്റെ വണ്ടിയിൽ വയോധികയെ സുരക്ഷിതമായി അവരെ ഏൽപ്പിച്ചു. സിപിഎം പള്ളിപ്പുറം ബ്രാഞ്ച് സെക്രട്ടറിയും പൊതുപ്രവർത്തകനുമാണ് ഓട്ടോ ഡ്രൈവർ കൂടിയായ സുനിൽ കുമാർ
