ആലപ്പുഴ: പാലക്കാട് എൻഡിഎ സ്ഥാനാർഥി ശോഭാ സുരേന്ദ്രൻ ഭീഷണിപ്പെടുത്തുന്നെന്ന പരാതിയുമായി മുൻ ബിജെപി നേതാവ് ബിന്ദു.
ശോഭ സുരേന്ദ്രൻ ജീവന് ഭീഷണി ഉയർത്തുന്നെന്നും അടിച്ച് കരണം പൊളിക്കുമെന്ന് ഫോണില്‍ ഭീഷണിപ്പെടുത്തിയെന്നും ബിന്ദു ജില്ലാ പൊലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. വോട്ടിന് പണം വിവാദത്തില്‍ ബിന്ദുവിന് പങ്കുണ്ടെന്നായിരുന്നു ശോഭയുടെ അവകാശവാദം.
ഇന്നലെയാണ് ശോഭാ സുരേന്ദ്രൻ വാട്ട്‌സാപ്പ് കോള്‍ വഴി തന്നെ ബന്ധപ്പെട്ടത്. പാലക്കാട്ടേക്ക് പണം എത്തിച്ചത് ആലപ്പുഴ രജിസ്‌ട്രഷനിലുള്ള വാഹനമാണ് എന്നും, പണം കൊടുത്തയച്ചത് താനെണെന്നും ശോഭ വിളിച്ച് പറഞ്ഞതായി ബിന്ദു പറഞ്ഞു. പണിക്കുറ്റം തീർത്ത് തരുമെന്ന് ശോഭ ഭീഷണിപ്പെടുത്തിയതായും കരണക്കുറ്റി അടിച്ചു പൊളിക്കുമെന്ന് പറഞ്ഞ് അസഭ്യം വിളിച്ചു പറഞ്ഞതായും ബിന്ദു നല്‍കിയ പരാതിയില്‍ പറയുന്നു
തെളിവുകള്‍ ഇല്ലാതെയാണ് ശോഭ ആരോപണം ഉന്നയിക്കുന്നതെന്ന് ബിന്ദു പറഞ്ഞു. കുറ്റം ആരുടെയെങ്കിലും തലയില്‍ വെയ്ക്കാൻ ശ്രമം നടക്കുന്നു. ആലപ്പുഴ ബിജെപിയില്‍ ശോഭ പക്ഷം പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു എന്ന് പരാതി ഉയർന്നിരുന്നു. തുടർന്ന് രാജീവ് ചന്ദ്രശേഖർ ശോഭയുടെ പക്ഷത്തെ മാറ്റാൻ നിർദേശം നല്‍കുകയും ചെയ്തിരുന്നു


