പുൽപള്ളി : വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പ്രതികളായ രണ്ടുയുവതികളെ പുൽപള്ളി പൊലീസ് ബംഗളൂരുവിൽ നിന്ന് പിടികൂടി. മുള്ളൻകൊല്ലി മാടൽ പള്ളിക്കാപ്പറമ്പിൽ ബീന (37), തൃശൂർ ചാലക്കുടി കുറക്കുന്നേൽ ശ്രീമോൾ (37)എന്നിവരാണ് അറസ്റ്റിലായത്. കാനഡ, സ്വിറ്റ്സർലൻഡ് തുടങ്ങിയ രാജ്യങ്ങളിൽ ജോലി തരപ്പെടുത്തി നൽകാമെന്ന് വിശ്വസിപ്പിച്ച് പ്രതികൾ ഉദ്യോഗാർഥികളിൽനിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തുവെന്നാണ് പരാതി.
പുൽപള്ളി, ഇരുളം സ്വദേശികളകടക്കം ജില്ലയുടെ വിവിധ ഭാഗങ്ങളിലുള്ളവർ തട്ടിപ്പിനിരയായിട്ടുണ്ട്. നിലവിൽ ഏഴുപേരിൽനിന്നായി 28 ലക്ഷം രൂപയോളം തട്ടിയെടുത്തുവെന്നാണ് പരാതി. പുൽപള്ളി പൊലീസ് ഇൻസ്പെക്ടർ കെ.വി. മഹേഷിന്റെ നേതൃത്വത്തിൽഎ സ്.ഐ പി. ജിതിൻകുമാർ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ മനു ജോസഫ്, വർഗീസ്, ജെയ്സ് മേരി, സിവിൽ പൊലീസ് ഓഫിസർമാരായ ആതിര, ശ്രീജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.


