Headlines

‘ഏകാധിപത്യ കാഴ്ചപ്പാടുള്ള വര്‍ഗീയ സംഘടന’ ആര്‍എസ്എസിനെ ഗാന്ധി വിശേഷിപ്പിച്ചു, പ്രചാരണവുമായി കോണ്‍ഗ്രസ്





ന്യൂഡല്‍ഹി: ആര്‍എസ്എസിന്റെ ശതാബ്ദി ആഘോഷവും ഗാന്ധി ജയന്തിയും ഒരു ദിവസം ആചരിക്കപ്പെടുമ്പോള്‍ ആര്‍എസ്എസിനെ വിമര്‍ശിച്ച രാഷ്ട്രപിതാവിന്റെ പരാമര്‍ശം ചര്‍ച്ചയാക്കി കോണ്‍ഗ്രസ്. ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രിയുള്‍പ്പെടെ ആര്‍എസ്എസിന്റെ പ്രവര്‍ത്തനങ്ങളെ തുടര്‍ച്ചയായി പ്രകീര്‍ത്തിക്കുമ്പോഴാണ് കോണ്‍ഗ്രസ് പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിടുന്നത്.


‘ഏകാധിപത്യ വീക്ഷണമുള്ള ഒരു വര്‍ഗീയ സംഘടന’ എന്നാണ് മഹാത്മാഗാന്ധി ആര്‍എസ്എസിനെ വിശേഷിപ്പിച്ചത് എന്നാണ് കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇതിനായി മഹാത്മാ ഗാന്ധിയുടെ സഹായിയുടെ പുസ്തകമാണ് കോണ്‍ഗ്രസ് ഉദ്ധരിക്കുന്നത്. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ആണ് പുസ്തകത്തിന്റെ ഭാഗം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. മൂന്ന് പതിറ്റാണ്ടുകളായി മഹാത്മാ ഗാന്ധിയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗമായിരുന്നു പ്യാരേലാല്‍. 1942 ല്‍ മഹാദേവ് ദേശായിയുടെ മരണശേഷം പ്യാരേലാല്‍ പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു അദ്ദേഹമെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നു.


നവജീവന്‍ പബ്ലിഷിംഗ് ഹൗസ് പുറത്തിറക്കിയ ‘മഹാത്മാഗാന്ധി: ദി ലാസ്റ്റ് ഫേസ്’ എന്ന പ്യാരേലാലിന്റെ പുസ്തകത്തിലെ പരാമര്‍ശങ്ങളാണ് ജയറാം രമേശ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. പുസ്തകത്തിന്റെ ‘രണ്ടാം വാല്യത്തിന്റെ 440-ാം പേജില്‍, മഹാത്മാഗാന്ധിയും അദ്ദേഹത്തിന്റെ ഒരു സഹപ്രവര്‍ത്തകനും തമ്മിലുള്ള സംഭാഷണത്തെക്കുറിച്ച് പ്യാരേലാല്‍ എഴുതുന്നു, അതില്‍ രാഷ്ട്രപിതാവ് ആര്‍എസ്എസിനെ ‘ഏകാധിപത്യ വീക്ഷണമുള്ള ഒരു വര്‍ഗീയ സംഘടന’ എന്ന് വിശേഷിപ്പിക്കുന്നു,’ എന്നാണ് ജയറാം രമേശിന്റെ പരാമര്‍ശം. 1947 സെപ്റ്റംബര്‍ 12 ന് നടന്ന സംഭാഷണം നടന്ന് അഞ്ച് മാസത്തിന് ശേഷമാണ് അന്നത്തെ കേന്ദ്ര ആഭ്യന്തര മന്ത്രി സര്‍ദാര്‍ പട്ടേല്‍ ആര്‍എസ്എസിനെ നിരോധിച്ചതെന്നും ജയറാം രമേശ് പറയുന്നു.

ബുധനാഴ്ച ആര്‍എസ്എസ് ശതാബ്ദി ആഘോഷങ്ങളില്‍ പങ്കെടുത്ത പ്രധാനമന്ത്രി മോദി സംഘടന ഒരിക്കലും ഒരു വിദ്വേഷവും പ്രകടിപ്പിച്ചിട്ടില്ലെന്ന് പ്രതികരിച്ചിരുന്നു. ഇക്കാര്യം പരാമര്‍ശിച്ചാണ് ജയറാം രമേശിന്റെ പ്രതികരണം

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: