Headlines

800 രൂപ ഫീസ് കുടിശ്ശിക വരുത്തിയതിനാൽ വാർഷിക പരീക്ഷ എഴുതാൻ അനുവദിച്ചില്ല; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി




ന്യൂഡല്‍ഹി: വാർഷിക പരീക്ഷ എഴുതാൻ അധികൃതർ അനുമതി നിഷേധിക്കുകയും ഫീസ് അടയ്ക്കാത്തതിനെ തുടർന്ന് അപമാനിക്കുകയും ചെയ്തതിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ജീവനൊടുക്കി. ഉത്തർപ്രദേശിലെ പ്രതാപ്ഗഡ് ജില്ലയിലായിരുന്നു സംഭവം. കമല ശരൺ യാദവ് ഇന്റർ കോളേജിലെ വിദ്യാർത്ഥിനിയായ റിയ പ്രജാപതിയാണ് ജീവനൊടുക്കിയത്. 800 രൂപ ഫീസ് കുടിശ്ശിക വരുത്തിയതിനാൽ വിദ്യാർത്ഥിനിക്ക് അഡ്മിറ്റ് കാർഡ് നൽകിയില്ലെന്ന് അമ്മ പൂനം ദേവി നൽകിയ പരാതിയിൽ പറയുന്നു. പരീക്ഷാ ദിവസം മുറിയിൽ തൂങ്ങിമരിച്ച നിലയിൽ വിദ്യാർത്ഥിനിയെ കണ്ടെത്തുകയായിരുന്നു.

സ്‌കൂളിൽ ഫീസ് അടയ്ക്കാത്തതിനാല്‍ മകളെ പരീക്ഷ എഴുതാന്‍ അധികൃതര്‍ അനുവദിച്ചില്ലെന്നും ഇതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നും ചൂണ്ടിക്കാട്ടി വിദ്യാർത്ഥിനിയുടെ കുടുംബം രംഗത്തെത്തിയിരുന്നു. 800 രൂപ ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ സ്‌കൂള്‍ മാനേജര്‍ സന്തോഷ് കുമാര്‍ യാദവ്, പ്രിന്‍സിപ്പൽ രാജ്കുമാര്‍ യാദവ്, ദീപക് സരോജ് എന്ന ജീവനക്കാരൻ എന്നിവര്‍ ചേർന്ന് മകളെ പരസ്യമായി അപമാനിച്ചുവെന്നും അമ്മ പരാതിയിൽ പറയുന്നു.

മകളുടെ ഭാവി നശിപ്പിക്കുമെന്ന് അധ്യാപകർ ഭീഷണിപ്പെടുത്തിയതായും ഇത് ആത്മഹത്യയിലേക്ക് നയിച്ചതായും പരാതിക്കാരി ആരോപിച്ചു. പരീക്ഷ എഴുതാന്‍ സാധിക്കാത്തതില്‍ മനംനൊന്താണ് മകള്‍ വീട്ടിലെത്തിയത്. താൻ ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോൾ മകളെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നും അമ്മ പരാതിയില്‍ പറയുന്നു. സ്‌കൂള്‍ ഫീസായ 1,500 രൂപ മുന്‍പ് അടച്ചിരുന്നു. 800 രൂപ മാത്രമാണ് ബാക്കി ഉണ്ടായിരുന്നതെന്നും പരാതിയിൽ പറയുന്നുണ്ട്. കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി അയച്ചതായി പോലീസ് പറഞ്ഞു

Leave a Reply

You cannot copy content of this page

Social media & sharing icons powered by UltimatelySocial
%d bloggers like this: