പുത്തൂർ (കൊല്ലം): ഈ വർഷം മേയ് 28-ന് രാവിലെയാണ് ശ്യാമളയമ്മ(62) വീടിനു സമീപത്തെ കടവിൽനിന്ന് കല്ലടയാറ്റിൽ ഒഴുക്കിൽപ്പെട്ടതും അത്ഭുതകരമായി രക്ഷപ്പെട്ട വാർത്തകളിൽ ഇടം നേടുന്നതും. എന്നാൽ തിങ്കളാഴ്ച രാവിലെ ഏഴരയ്ക്ക് വീട്ടിലെ അടുക്കളയോടു ചേർന്ന മുറിയിൽ ശ്യാമളയമ്മയെ തൂങ്ങിയനിലയിൽ കണ്ടെത്തി.
ഭർത്താവ് രാവിലെ റബ്ബർ ടാപ്പിങ്ങിനായി പുറത്തുപോകുക പതിവായിരുന്നു. കടയിലേക്കു പോയ മകൻ തിരിച്ചുവന്നപ്പോഴാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. വിവരമറിഞ്ഞ് ഓടിയെത്തിയ വാർഡ് അംഗം ഹരികൃഷ്ണൻ്റെ നേതൃത്വത്തിൽ ശ്യാമളയമ്മയെ ഉടൻ തന്നെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ശ്യാമളയമ്മ വീടിനു സമീപത്തെ കടവിൽനിന്ന് കല്ലടയാറ്റിൽ ഒരിക്കൽ ഒഴുക്കിൽപ്പെട്ടിരുന്നു. വെള്ളമുയർന്ന നദിയിലൂടെ 10 കിലോമീറ്ററോളം ഒഴുകി ചെറുപൊയ്ക മംഗലശ്ശേരി കടവിനു സമീപത്തായിരുന്നു വന്നടിഞ്ഞത്. സ്ത്രീഒഴുകുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ അന്ന് വളരെ സാഹസികമായി അവരെ കരയ്ക്കെത്തിച്ച് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാൽ ഇപ്പോൾ തൂങ്ങി മരിക്കാൻ ഉണ്ടായ സാഹചര്യം എന്താണെന്നു വ്യക്തമല്ല. ഭർത്താവായ കുളക്കടക്കുകിഴക്ക് മനോജ് ഭവനിൽ ഗോപിനാഥൻ പിള്ള, മകൻ മനോജ് കുമാർ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
